പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മിൽമ പാലിന്‍റെ വില വർധിപ്പിക്കണമെന്ന ആവശ്യം മെയ് നാലിനു ശേഷം പരിഗണിക്കും. പാൽ വില ഉടൻ വർധിപ്പിക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനുശേഷം ചേരുന്ന മിൽമ ബോർഡ് യോഗത്തിൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമെടുക്കുമെന്നും മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു.
കർഷകരുടെ ആവശ്യം കണക്കിലെടുത്ത് സർക്കാരുമായി ചർച്ചനടത്തിയാണ് സാധാരണ തീരുമാനമെടുക്കാറ്. വില വർധിപ്പിക്കുന്നതിന് നിയമ പരമായ മറ്റു പ്രശ്നങ്ങളില്ല. എന്നാൽ പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും കെ.എസ്.മണി വ്യക്തമാക്കി.
ബുധനാഴ്ച ചേർന്ന മിൽമ ബോർഡ് യോഗത്തിൽ പാൽവില വർധിപ്പിക്കണമെന്ന നിർദേശം ശക്തമായിരുന്നു. ലിറ്ററിന് നാലുരൂപ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. വില വർധിപ്പിക്കുന്നത് വൈകുന്നതിൽ യോഗത്തിൽ പ്രതിഷേധവുമുയർന്നു. മിൽമ എറണാകുളം മേഖല യൂണിയൻ ഭാരവാഹികളാണ് വില വർധിപ്പിക്കുന്നത് വൈകുന്നതിൽ പ്രതിഷേധമുയർത്തിയത്.
എന്നാൽ പാൽവില വർധിപ്പിക്കേണ്ടിവരുമെന്ന് ബോർഡ് യോഗത്തിന് മുൻപ് മിൽമ ചെയർമാനും വ്യക്തമാക്കിയിരുന്നു. വില വർധിപ്പിക്കാൻ പെരുമാറ്റച്ചട്ടത്തിൽ ഇളവ് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരുന്നു. എന്നാൽ, ഇതിന് മറുപടി ലഭിച്ചില്ല. സർക്കാർ നിർദേശപ്രകാരമാണ് ഡിസംബറിൽ പാൽവില കൂട്ടാതിരുന്നത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വില കൂട്ടുന്നത് ഉചിതമാകില്ലെന്നായിരുന്നു സർക്കാരിന്റെ നിർദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീറ്റച്ചെലവും ഉത്പാദന ചെലവും കുത്തനെ ഉയർന്ന സാഹചര്യത്തിൽ പാൽ വില വർധിപ്പിക്കണമെന്ന് മിൽമ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലിറ്ററിന് നാല് മുതൽ ആറുരൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശിപാർശ. ആറുമാസം മുമ്പ് തന്നെ മിൽമ ഡയറക്ടർ ബോർഡ് ഈ തീരുമാനമെടുത്തിരുന്നെങ്കിലും സർക്കാർ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.