അടിമാലി: പുണ്യവേലിനെ വിടാതെ കാട്ടാനകൾ. അടിമാലി കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ പുണ്യവേലിന്‍റെ പലചരക്ക് കട കാട്ടാനകൾ തകർക്കുന്നത് 22-ാം തവണ.
പുലർച്ചെ നാലോടെ എത്തിയ കാട്ടാന സംഘം കടയുടെ മുൻഭാഗത്തെ വാതിൽ തകർത്ത് പലചരക്ക് സാധനങ്ങൾ വാരിവലിച്ച് പുറത്തേക്കിട്ടു. സംഭവസമയത്ത് പുണ്യവേലും ഭാര്യയും മകനും വീടിനുള്ളിൽ ഉണ്ടായിരുന്നു. പുറത്ത് ബഹളംകേട്ട് നോക്കിയപ്പോഴാണ് കാട്ടാനകളെ കണ്ടത്. 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കടയോട് ചേർന്നുള്ള വീട്ടിലാണ് പുണ്യവേലും കുടുംബവും താമസിക്കുന്നത്. 2024 ജൂൺ ഒമ്പതിന് ശേഷം ഇത് 22ാം തവണയാണ് കാട്ടാനകൾ കട തകർക്കുന്നതെന്ന് പുണ്യവേൽ പറയുന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടും വനംവകുപ്പിൽനിന്ന് ഇതുവരെ ആനുകൂല്യമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഇടുക്കിയിലെ ചിന്നക്കനാലിൽ ഉണ്ടായ കാട്ടാന ആക്രമണത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മൂന്നാർ ഡി.എഫ്.ഒക്ക് നിർദേശം നൽകിയിരിക്കുകയാണ്.
കാട്ടാനകൾക്ക് സുഗമമായി കടന്നുപോകാനുള്ള ആനത്താരകൾ ഇല്ലാത്തത് കാരണമാണോ ആക്രമണങ്ങൾ വർധിക്കുന്നതെന്ന് കണ്ടെത്തണം. ഇത്തരം ആക്രമണങ്ങൾ തടയാൻ സ്വീകരിച്ച മാർഗങ്ങളുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ജൂൺ ഒമ്പതിന് ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കമീഷന്റെ ഇടപെടൽ. സൂര്യനെല്ലി സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരിമ്മാൾ (36) ആണ് അന്ന് മരിച്ചത്. മകനെ സ്കൂളിൽ വിടാൻ പോകുന്നതിനിടെയായിരുന്നു സംഭവം.
കുടുംബത്തിന് നിയമപ്രകാരം നൽകിയ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. മാരിയുടെ അനന്തരാവകാശികളുടെ വിശദ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കാനും കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.