വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിക്കുന്നതിനിടെ സി.പി.എം നേതാവ് ഇ.പി. ജയരാജൻ മർദിച്ചെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫർസീൻ മജീദിന്റെ പരാതിയിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടി.

നേരത്തേ, ഫർസീൻ നൽകിയ പരാതിയിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് എഴുതിത്തള്ളി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെതിരെ ഫർസീൻ മജീദ് കോടതിയെ സമീപിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വലിയതുറ എസ്.എച്ച്.ഒയോട് കോടതി നിർദേശിച്ചു.

2022 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് ​പോകുകയായിരുന്ന ഇൻഡിഗോ 6 ഇ- 7407 വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻകുമാർ എന്നിവർ പ്രതിഷേധിച്ചിരുന്നു.

അന്ന് മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഇ.പി. ജയരാജന്റെ പരാതിയിൽ വലിയതുറ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന കെ.എസ്. ശബരീനാഥൻ എന്നിവരാണ് കേസിലെ പ്രതികൾ.

വിമാനത്തിൽ തങ്ങൾ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്നും മറിച്ച് ഇ.പി. ജയരാജനാണ് തങ്ങളെ ആക്രമിച്ചതെന്നും ചൂണ്ടിക്കാട്ടി ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതിയിൽ ജയരാജനെതിരെയും കേസെടുത്തിരുന്നു.

Tags:    
News Summary - Flight Protest: Court Orders Further Investigation Against E.P. Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.