തിരുവനന്തപുരം: ഈമാസം 21 മുതൽ സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കാനുള്ള തീരുമാനത്തിൽ മിൽമ. എന്നാൽ, വിഷയത്തിൽ അധികാരമേൽക്കുന്ന സർക്കാറിന്റെ അനുമതി നിർണായകമാകും. പുതുക്കിയ വില 21 മുതൽ നിലവിൽ വരുമെന്നും നാലുരൂപ വർധിപ്പിക്കാനാണ് തീരുമാനമെന്നുമാണ് മിൽമ വൃത്തങ്ങൾ പറയുന്നത്. ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗം വർധനവിന് അംഗീകാരം നൽകും. കഴിഞ്ഞ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിലാണ് ഈ തീരുമാനം. പക്ഷേ, അധികാരമേൽക്കുന്ന ഉടനെ വില വർധനയുണ്ടാകുന്നതിനോട് യു.ഡി.എഫ് സർക്കാർ സഹകരിക്കുമോയെന്ന് കാത്തിരുന്ന് കാണണം. അതേസമയം, യു.ഡി.എഫ് അനുകൂലികളായ ബോർഡംഗങ്ങളാണ് നിരന്തരമായി വർധന ആവശ്യപ്പെടുന്നത്.
ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മിൽമ പാലിന്റെ വില വർധിപ്പിക്കുന്നത്. ആറുരൂപയുടെ വർധനവാണ് ആവശ്യപ്പെട്ടതെങ്കിലും നാലുരൂപ വർധിപ്പിക്കാനാണ് കഴിഞ്ഞ സർക്കാർ അനുമതി നൽകിയത്. ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. സർക്കുലർ റെസല്യൂഷൻ വഴി വർധന പാസാക്കാൻ ശ്രമിച്ചെങ്കിലും ബോർഡ് അംഗങ്ങളിലെ എട്ടുപേർ മാത്രമാണ് ഉത്തരവിൽ ഒപ്പിട്ടത്. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ ഭൂരിപക്ഷവും സർക്കുലറിൽ ഒപ്പിടുന്നതിൽനിന്ന് വിട്ടുനിൽക്കുകയും ബോർഡ് യോഗം ചേർന്ന് വർധനക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ബോർഡ് യോഗം ചേർന്ന് അംഗീകാരം നൽകുന്നത്.
പുതുക്കിയ വർധന പ്രകാരമുള്ള തുകയിൽ 83.75 ശതമാനം വിഹിതവും ക്ഷീരകർഷകർക്ക് ലഭ്യമാക്കാനാണ് തീരുമാനം. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവെക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യൽ പ്രക്രിയകൾക്കും നൽകാനാണ് തീരുമാനം. കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് വർധന തീരുമാനിച്ചത്.
കഴിഞ്ഞവർഷം ആഗസ്റ്റിലാണ് വില വർധിപ്പിക്കൽ നടപടികളിലേക്ക് മിൽമ കടന്നത്. ശേഷം നിയോഗിച്ച മൂന്നംഗ പഠന സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാലിന് വില വർധിക്കുന്നതോടെ മിൽമയുടെ മറ്റുൽപന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും. മൂന്നുവർഷം മുമ്പാണ് അവസാനം പാൽവില വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.