മെസ്സിയുടെ പേരിൽ തട്ടിപ്പ്: ജി.എസ്.ടി വെട്ടിപ്പിൽ പ്രാഥമിക റിപ്പോർട്ട് രണ്ടു ദിവസത്തിനകം

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്‍റീന ഫുട്ബാൾ ടീമിനെയും കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിലെ നികുതിവെട്ടിപ്പ് അന്വേഷിക്കുന്ന ജി.എസ്.ടി പ്രത്യേക സംഘം രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്ന് സൂചന. ഡെപ്യൂട്ടി കമീഷണർ സി. ബ്രിജേഷിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മുൻസർക്കാറിന്‍റെ കാലത്തെ നികുതിവെട്ടിപ്പുകൾ പരിശോധിക്കാൻ രൂപവത്കരിച്ച സംഘമാണിത്. തിങ്കളാഴ്ച സംഘം അന്വേഷണ നടപടികളിലേക്കു കടക്കും.

മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സ്പോൺസർ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ഇക്കാര്യം വ്യക്തമായെങ്കിലും തുടർനടപടികൾ സ്വീകരിച്ചില്ല. അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാൻ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 150 ലക്ഷം യു.എസ് ഡോളർ കൈമാറിയെന്നാണ് അവകാശവാദം.

ഈ ഇടപാടിൽ 22.68 കോടി രൂപ സേവനനികുതി അടച്ചിട്ടില്ല. 2025 ജൂണിൽ കാഞ്ഞങ്ങാട് ജി.എസ്.ടിയിലെ ഉദ്യോഗസ്ഥരാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് അഞ്ചുതവണ സമൻസ് അയച്ചെങ്കിലും കർശന നടപടികളിലേക്കു കടന്നില്ല. ഈ സർക്കാർ വന്ന ശേഷമാണ് വീണ്ടും സമൻസ് അയച്ചത്. കാരണം കാണിക്കൽ നോട്ടീസിലൊതുക്കി കേസ് അവസാനിപ്പിക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്. തട്ടിപ്പ് സംബന്ധിച്ച് വിജിലൻസിന്‍റെയോ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്‍റെയോ അന്വേഷണവും ഉടൻ പ്രഖ്യാപിച്ചേക്കും.

Tags:    
News Summary - Messi fraud: Preliminary report on GST evasion to be submitted within two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.