നഴ്‌സിങ് വിദ്യാർഥിനി കോളജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു

കരുങ്കല്‍/വെള്ളറട: കന്യാകുമാരി ജില്ലയിലെ കരുങ്കല്‍ ബത്‌ലഹേം സ്വകാര്യ നഴ്‌സിങ് കോളജ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥിനി മരിച്ചു.

വെള്ളറട കത്തിപാറ പി.എ.എന്‍. ഹൗസ് നിവാസില്‍ അനില്‍രാജ് -സോണി ദമ്പതികളുടെ മകൾ അന്‍സിജിയാണ് (21) മരിച്ചത്. മൂന്നാം വര്‍ഷ നഴ്‌സിങ് വിദ്യാർഥിനിയായിരുന്നു. ആഗസ്റ്റ് 14ന് കോളജില്‍ സ്വാതന്ത്ര്യദിനാഘോഷ ഒരുക്കം നടക്കുന്നതിനിടെയാണ് സംഭവം.

വിദ്യാർഥികള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ച് ഫോണ്‍ കൊണ്ടുവന്നുവെന്ന് ആരോപിച്ച് കോളജ് പ്രിന്‍സിപ്പല്‍ ഷീജ, അന്‍സിജിയെ മറ്റു വിദ്യാർഥികളുടെ മുന്നില്‍ വെച്ച് കഠിനമായി ശകാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതില്‍ മനംനൊന്ത് കെട്ടിടത്തിൽനിന്ന് ചാടുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിലയിൽ കോളജ് അധികൃതര്‍ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍, സ്വാതന്ത്ര്യദിന അലങ്കാരങ്ങള്‍ ചെയ്യുന്നതിനിടെ വഴുതി വീണെന്നാണ് മാനേജ്‌മെന്റ് പൊലീസിനോടും വീട്ടുകാരോടും പറഞ്ഞത്. പിന്നീട് മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാസങ്ങള്‍ക്ക് മുമ്പ് കോളജ് ഹോസ്റ്റലില്‍ മോശം ഭക്ഷണം നല്‍കിയതിനെതിരെ അന്‍സിജിയുടെ നേതൃത്വത്തില്‍ വിദ്യാർഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനുശേഷം കോളജ് മാനേജ്‌മെന്റും പ്രിന്‍സിപ്പലും അന്‍സിജിയോട് പ്രതികാരബുദ്ധിയോടെ പെരുമാറുകയും മാനസിക സമ്മർദത്തിലാക്കുകയും ചെയ്തതെന്ന് ആരോപണമുണ്ട്.

മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ ഷീജക്കും കോളജ് മാനേജ്‌മെന്റിനുമെതിരെ കരുങ്കല്‍ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അന്വേഷണം. സംഭവം തമിഴ്‌നാട്ടിലും കേരളത്തിലും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വിദ്യാർഥിനിക്ക് നീതി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് കാമ്പയിൻ ശക്തമായിട്ടുണ്ട്. അന്‍സിജിയുടെ സഹോദരി: കുക്കു (പ്ലസ് വണ്‍ വിദ്യാർഥി).

Tags:    
News Summary - Nursing student dies after jumping from college building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.