തിരുവനന്തപുരം: മണിവിളയിൽ ആർ.എസ്.എസ് സംഘടിപ്പിച്ച സങ്കൽപ് 2026 പരിപാടിയിൽ പങ്കെടുത്ത കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ താൻ വഹിക്കുന്ന പദവിയെയാണ് അവഹേളിച്ചിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. അമ്മ ആരാണെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്നാണ് മോഹനൻ പറഞ്ഞിരിക്കുന്നത്. ഗോൾവാൾക്കർ മുന്നോട്ട് വെച്ച ഭാരതാംബ സങ്കൽപം രാജ്യത്തെ മുഴുവൻ ജനങ്ങളും അംഗീകരിക്കണമെന്നാണ് ആർ.എസ്.എസ് പറയുന്നത്. അധിക്ഷേപ പരാമർശം നടത്തിയ മോഹനൻ കുന്നുമ്മലിനെതിരെ നടപടി സ്വീകരിക്കണം.
ആർ.എസ്.എസ് വേദികളിലെ സ്ഥിര സാന്നിധ്യമാണ് മോഹനൻ കുന്നുമ്മൽ. കഴിഞ്ഞ വർഷം ജൂലൈയിൽ കൊച്ചിയിൽ ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിലും രണ്ട് മാസം മുമ്പ് ആർ.എസ്.എസ്സിന്‍റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഗവർണർമാരെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് സർവകലാശാലകളുടെ തലപ്പത്തും ഭരണസമിതികളിലും ആർ.എസ്.എസ് അനുകൂലികളെ തിരുകിക്കയറ്റി വിദ്യാഭ്യാസരംഗത്തെ കൈപ്പിടിയിൽ ഒതുക്കാനാണ് ശ്രമം. അക്കാദമിക സംവിധാനങ്ങളുടെ തലപ്പത്തിരുന്നുകൊണ്ട് കേരളത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെയാണ് ഇക്കൂട്ടർ വെല്ലുവിളിക്കുന്നത്.
കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കണം. ഉന്നതവിദ്യാഭ്യാസ രംഗത്തെ കാവിക്കറകളിൽനിന്ന് വൃത്തിയാക്കിയെടുക്കണം. അതിനായുള്ള രാഷ്ട്രീയവും നിയമപരവുമായ നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ ത്വരിതപ്പെടുത്തണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.