കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ അടക്കേണ്ട ഉയർന്ന ഫീസ് സംബന്ധിച്ച് ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ബി.ജെ.പിക്ക് തന്നെ തിരിച്ചടിയാകുന്നു. സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം വാങ്ങി കൊടുക്കാൻ ബി.ജെ.പി നേതാക്കൾ കോടികൾ കോഴ വാങ്ങിയെന്ന പാർട്ടി അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ജൂലൈ 17ന് പോസ്റ്റ് ചെയ്ത സുരേന്ദ്രന്‍റെ കുറിപ്പ് ചർച്ചയാകുന്നത്.
"അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കൽ കോളജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. ഈ കച്ചവടം അവസാനിപ്പിക്കാനും ഇതിനെതിരെ പ്രതികരിക്കാനും എന്തുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും രംഗത്തു വരുന്നില്ല? സ്വാശ്രയ മെഡിക്കൽ കോളജുകളുടെ കൊള്ളക്ക് അറുതി വരുത്താൻ വലിയ പോരാട്ടം തന്നെ വേണ്ടി വരുമെന്നും" കുറിപ്പിൽ സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കേരളത്തിൽ മെഡിക്കൽ ഫീസ് ഇരുപത്തി അഞ്ചു ലക്ഷം രൂപ. ബഹുമാനപ്പെട്ട ഹൈകോടതി ഈ ഫീസ് തുടരാൻ അനുവദിച്ചത് എന്തോ വലിയ കാര്യമായിട്ടാണ് ആരോഗ്യമന്ത്രി വിലയിരുത്തിയത്. ഇതു വലിയൊരു തട്ടിപ്പാണ്. മാനേജ്മെൻറുകളും സർക്കാരും തമ്മിലുള്ള ഒത്തുകളി വ്യക്തം. ഈ ഫീസിൽ കേരളത്തിലെ ഒരു പാവപ്പെട്ട വിദ്യാർത്ഥി എങ്ങനെ പഠിക്കും?
മോദി സർക്കാർ എടുത്ത വിപ്ലവകരമായ ഒരു തീരുമാനം മെഡിക്കൽ പ്രവേശനം ഒരു പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ രാജ്യം മുഴുവൻ നടത്തണമെന്നും മുഴുവൻ പ്രവേശനവും അതിന്‍റെ അടിസ്ഥാനത്തിലായിരിക്കണമെന്നും എല്ലാവർക്കും ഒരേ ഫീസ് ആയിരിക്കണമെന്നുമുള്ള തീരുമാനം എത്ര സമർഥമായാണ് കേരളത്തിൽ അട്ടിമറിക്കപ്പെട്ടത്? ഇവിടെ എൻ. ആർ. ഐ സീററ് തീരുമാനിക്കാനുള്ള അവകാശം മാനേജ്മെൻറുകൾക്ക് എങ്ങനെ കിട്ടി? എൻ.ആർ.ഐ സ്ട്രാസ് തരപ്പെടുത്തി ക്കൊടുക്കുന്ന ഒരു വലിയ സംഘം ഇവിടെ വിലസുന്നു എന്നുള്ള കാര്യം ആർക്കാണറിയാത്തത്?
ഇനി ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കൽ കോളജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. ഈ കച്ചവടം അവസാനിപ്പിക്കാനും ഇതിനെതിരെ പ്രതികരിക്കാനും എന്തുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും രംഗത്തു വരുന്നില്ല? സ്വാശ്രയ മെഡിക്കൽ കോളജുകളുടെ കൊള്ളക്ക് അറുതി വരുത്താൻ വലിയ പോരാട്ടം തന്നെ വേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.