മാത്യു കുഴൽനാടൻ
കൊച്ചി: വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുവാറ്റുപുഴ എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ. കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമിതമാണെന്നും കരിമണൽ ലോബിക്ക് വേണ്ടി മന്ത്രിയും സർക്കാരും ചേർന്ന് പ്രവർത്തിച്ചതാണെന്നും എം.എൽ.എ കുറ്റപ്പെടുത്തി. കൊച്ചിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ മന്ത്രിയുടേതെന്ന് സംശയിക്കുന്ന ശബ്ദരേഖ പുറത്തുവിട്ടാണ് മാത്യു കുഴൽനാടൻ ആരോപണം ഉന്നയിക്കുന്നത്. ആരോപണങ്ങളിൽ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
പുറത്തുവിട്ട ശബ്ദരേഖ ആരുമായി സംസാരിച്ചു എന്നോ? എപ്പോൾ സംസാരിച്ചു എന്നോ? ഏത് ഘട്ടത്തിൽ സംസാരിച്ചു എന്നോ? എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മാത്യു കുഴൽനാടൻ മറുപടി പറഞ്ഞില്ല. എന്നാൽ സംഭവത്തിൽ മാത്യു ടി. തോമസിന് പങ്കുണ്ട് എന്നതിന് കൃഷ്ണൻ കുട്ടിയുടെ ശബ്ദരേഖ തെളിവാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.
'കേരളത്തെ തകർത്ത പ്രളയം ഉണ്ടായതല്ല. മറിച്ച് കരിമണൽ ലോബിക്ക് വേണ്ടി സർക്കാർ ഉണ്ടാക്കിയതാണ്. പ്രളയ സമയത്ത് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് കരിമണൽ ലോബിയിൽ നിന്നും ഉണ്ടാകുന്ന കോടികളുടെ കച്ചവടം കണ്ണുവെച്ചു കൊണ്ടാണ്. സ്പിൽവേ തുറന്നുകഴിഞ്ഞാൽ ലേലത്തിന് വെച്ചിരുന്ന കോടികളുടെ കരിമണൽ ഒലിച്ചു പോകും. ഇത് കമീഷൻ ഇനത്തിൽ കിട്ടാനുള്ള കോടികൾ കിട്ടാതാകും. ഈയൊരു പിടിവാശി കൊണ്ടാണ് സ്പിൽവേ തുറക്കാതിരുന്നത്. കൂടാതെ കോണ്ടൂർ കനാൽ വഴി തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുക്കി കൊണ്ടുപോകാൻ അവസരമുണ്ടായിട്ടും സർക്കാർ അതും ചെയ്തില്ല. ഇതിൽ മാത്യു. ടി. തോമസിന് കൃത്യമായ പങ്കുണ്ട്' -മാത്യു കുഴൽനാടൻ പറഞ്ഞു.
മന്ത്രി കൃഷ്ണൻ കുട്ടിക്കൊപ്പം ഉണ്ടായിരുന്ന മുൻ ജനതാദൾ പ്രവർത്തകൻ പ്രഭാതിന്റെ സാന്നിധ്യത്തിലാണ് മാത്യു കുഴൽനാടൻ വാർത്ത സമ്മേളനം നടത്തിയത്. എന്നാൽ പ്രഭാത് ഇപ്പോൾ ഏത് ഘടകത്തിൽ ആണ് പ്രവർത്തിക്കുന്നതെന്നോ? എന്താണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഭാരവാഹിത്വമെന്നോ വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.