സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ ന്യൂഡൽഹിയിൽ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ചക്കെത്തിയപ്പോൾ
ന്യൂഡൽഹി: സംസ്ഥാനത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട അഞ്ച് പദ്ധതികൾക്കായി 2039 കോടി രൂപ കേന്ദ്രം അനുവദിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായി പൊതുമരാമത്ത് മന്ത്രി നടത്തിയ ചർച്ചയിലാണ് തുക അനുവദിക്കാൻ ധാരണയായത്.
രാമനാട്ടുകര മുതൽ കോഴിക്കോട് എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേ നിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിർദേശം നൽകിയെന്നും ബഷീർ അറിയിച്ചു. പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുല്ല, അഡീഷണൽ സെക്രട്ടറി വി.ആർ. വിനോദ്, ചീഫ് എൻജിനീയർ ഐസക് വർഗീസ് എന്നിവരും പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
സംസ്ഥാനവും കേന്ദ്രവും ധാരണയായ പദ്ധതികൾ
*വയനാട് ജില്ലയിലെ പെരിക്കല്ലൂരിൽ നിന്ന് കർണാടകയിലെ ബൈരക്കുപ്പയിലേക്ക് കബനീ നദിക്ക് കുറുകെ പാലവും അപ്രോച്ച് റോഡും നിർമിക്കുന്നതിനുള്ള 40കോടി രൂപ<
*ദേശീയപാത 744 ൽ കൊല്ലം - തിരുമംഗലം റൂട്ടിൽ നിലവിലുള്ള പാതക്ക് 98.40 കോടി
* ദേശീയപാത -966-ൽ കോഴിക്കോട് മുതൽ പാലക്കാട് വരെയുള്ള പ്രവൃത്തിക്ക് 172 കോടി
*ദേശീയപാത - 66 ൽ തിരുവനന്തപുരം കഴക്കൂട്ടം മുതൽ ബാലരാമപുരം വരെ പഴയ ദേശീയപാത ഒറ്റത്തവണ നന്നാക്കാൻ 66 കോടി
*കൊല്ലം-തേനി ദേശീയ പാതയിൽ കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ നാല് വരി പാത വികസനത്തിനായി 1663 കോടി രൂപയുടെ കേന്ദ്രാനുമതിയും ധാരണയായി.
*ഭൂമിയേറ്റെടുക്കൽ നടപടി അവസാന ഘട്ടത്തിൽ നിൽക്കുന്ന കോഴിക്കോട്-പാലക്കാട് പുതിയ ഗ്രീൻഫീൽഡ് ദേശീയപാതക്ക് നിർമാണ പ്രവൃത്തി ആരംഭിക്കാനും ധാരണയായിട്ടുണ്ട്.
കേന്ദ്രം തത്വത്തിൽ അംഗീകരിച്ച പദ്ധതികൾ
*ശബരിമല, മൂന്നാർ, വയനാട് എന്നിവിടങ്ങളിൽ റോപ് വേ നിർമാണം. ഇതിനായി വിശദപദ്ധതി റിപ്പോർട്ട് ഉടൻ തയ്യാറാക്കും.
*ദേശീയപാത - 185 ൽ അടിമാലി-കുമളി ദേശീയ പാതയുടെ വീതി കൂട്ടുന്ന പദ്ധതിക്ക് അനുമതി ഉടൻ ലഭ്യമാകും.
*കൊടുങ്ങല്ലൂർ അങ്കമാലി ബൈപാസിന്റെ അലൈൻമെന്റ് ഉടൻ ലഭ്യമാക്കും.
*വെല്ലിങ്ടൺ ഐലൻഡ്-കുണ്ടന്നൂർ ബൈപാസിനെ അരൂർ-അങ്കമാലി ബൈപാസുമായി ബന്ധിപ്പിക്കും.
*കോതമംഗലം-മൂവാറ്റുപുഴ ബൈപാസുകളുടെ പുതുക്കിയ അലൈന്മെന്റിന് അംഗീകാരം മൂന്നു മാസത്തിനകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.