ജീവിതാതിശയം മസ്നീൻ; രക്ഷപ്പെട്ട 12കാരിയുടെ ആരോഗ്യനിലയിൽ പുരോഗതി

പെരിന്തൽമണ്ണ:അഗാധതയിലേക്ക് പതിച്ച വണ്ടിയിൽ നിന്ന് ഉമ്മയുടെയും പ്രിയപ്പെട്ടവരുടെയും പ്രാണനുകൾ വേർപെടുമ്പോൾ അവൾ ഉരുണ്ടുപിടഞ്ഞെണീറ്റത് ജീവിതമെന്ന അദ്ഭുതത്തിലേക്ക്. വാൽപാറ ദുരന്തത്തിൽ ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ട മസ്‌നീൻ (12), ആശുപത്രിക്കിടക്കയിൽ ഉമ്മ ഷക്കീലയുടെ ആത്മാവിനായി പ്രാർഥിക്കുകയാണ്.

പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ആറാം നമ്പർ ഐ.സി.യു വരാന്തയിൽ കണ്ണീർ വറ്റാത്ത മുഖവുമായി നിൽക്കുകയാണ്, പ്രിയ പത്നിയെ നഷ്ടപ്പെട്ട അവളുടെ ഉപ്പ പാങ്ങ് ഇല്ലിക്കൽ അബ്ദുൽ ഹക്കീം. വെള്ളിയാഴ്ച രാത്രി 8.30ഓടെ ഹക്കീം പൊള്ളാച്ചിയിൽ എത്തിയിരുന്നു. ഭാര്യ ഷക്കീലയുടെ വേർപാടറിഞ്ഞ് തകർന്നുപോയെങ്കിലും മകളെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മസ്നീന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഹക്കീമിന്റെ രണ്ടു മക്കളിൽ ഇളയവളായ മസ്‌നീൻ പാങ്ങ് ജി.യു.പി.എസിലാണ്. സഹോദരൻ മാസിൻ ഹക്കീം പത്താം ക്ലാസ് ഫലം കാത്തിരിക്കുകയാണ്. തൃത്താലയിൽ സഹോദരൻ ഡോ. അലി നടത്തുന്ന ക്ലിനിക്കിലാണ് ഹക്കീം ജോലി ചെയ്യുന്നത്. ഒന്നര വർഷം പാങ്ങ് ജി.യു.പി സ്കൂളിൽ താൽക്കാലിക അധ്യാപികയായി സേവനം ചെയ്ത ഷക്കീല പിന്നീട് പി.എസ്.സി നിയമനം ലഭിച്ച് അതേ സ്കൂളിൽ പ്രവർത്തിച്ചുവരികയായിരുന്നു. 

Tags:    
News Summary - Masnin, a Living Miracle; Improving Health Status for the 12-Year-Old Survivor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.