പൊള്ളാച്ചി: വിനോദയാത്രയിൽ വാനിൽ ഒപ്പമുണ്ടായിരുന്നവർ കൂട്ടത്തോടെ മരണത്തിന് കീഴടങ്ങിയപ്പോൾ മസീന എന്ന കൊച്ചുപെൺകുട്ടിയുടെ രക്ഷപ്പെടൽ തീർത്തും അവിശ്വസനീയം. വാൽപ്പാറ അപകടത്തിൽപ്പെട്ട ഈ 14കാരിക്ക് കാര്യമായ പരിക്കില്ല. പൊള്ളാച്ചി ആശുപത്രിയിൽ കഴിയുന്ന കുട്ടിക്ക് തുടയെല്ലിനും മറ്റും ക്ഷതമേറ്റിട്ടുണ്ട്. അതിനപ്പുറം കാര്യമായ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വളവിൽ നിയന്ത്രണം വിട്ട് പലകുറി കരണം മറിഞ്ഞാണ് വാഹനം വൻ താഴ്ചയിലേക്ക് പതിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഒമ്പതുപേർ മരിക്കുകയും മറ്റുള്ളവർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തപ്പോൾ മസീനയുടെ അത്ഭുതകരമായ രക്ഷപ്പെടൽ ആശ്വാസ വാർത്തയാണ്. ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന കുട്ടിയോട് കുടുംബ വിവരങ്ങൾ ഉൾപ്പെടെ ചോദിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊള്ളാച്ചി ആർ.ഡി.ഒ പറഞ്ഞു. അടുത്ത ബന്ധുവിനൊപ്പമാണ് മസീന വിനോദയാത്ര സംഘത്തിനൊപ്പം ചേർന്നത്. മന്ത്രി കൃഷ്ണൻ കുട്ടി ഉൾപ്പെടെയള്ള രാത്രി പൊള്ളാച്ചി ആശുപത്രിയിലെത്തി മസീനയെ സന്ദർശിച്ചു.
അപകടത്തിൽ പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും പാചക തൊഴിലാളിയും പാങ്ങ് ജി.യു.പി സ്കൂളിലെ അധ്യാപികയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്.
വാൽപാറ-പൊള്ളാച്ചി പാതയിലെ ഒമ്പതാം വളവിലെ ദുരന്ത ഭൂമിയിലെ കാഴ്ചകൾ കരൾ പിളർക്കുന്നതാണ്. കേരളത്തിന് ദുഃഖവെള്ളി സമ്മാനിച്ച അപകടത്തിന്റെ ദൃക്സാക്ഷി വിവരണം നടുക്കുന്നതാണ്. അധ്യാപകർ സഞ്ചരിച്ച ട്രാവലർ 13ാം ഹെയർപിൻ വളവിൽനിന്ന് ഒമ്പതാം വളവിലേക്കാണ് പതിച്ചത്. 600ഓളം അടിയിലേക്ക് പലകുറി കരണം മറിഞ്ഞ വണ്ടി പൂർണമായി തകർന്ന നിലയിലാണ്. ട്രാവലറിന്റെ അവശിഷ്ടങ്ങൾ അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നുണ്ട്.
വൻ ശബ്ദത്തോടെയാണ് ട്രാവലർ താഴേക്ക് പതിച്ചതെന്ന് അപകടത്തിന് ദൃക്സാക്ഷിയായ യുവാവ് പറഞ്ഞു. ട്രാവലറിന് പിന്നിലെ വാഹനത്തിലായിരുന്നു ഈ യുവാവ്. അപകടം നടന്ന് 15 മിനിറ്റിനകം തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയതായി ഇദ്ദേഹം പറഞ്ഞു. ഡ്രൈവർക്ക് നിയന്ത്രണം വിട്ടതാകാമെന്നാണ് കരുതുന്നത്. ഒരു പക്ഷേ ബ്രേക്ക് തകരാറിലായതാകാം. വളവിലെ ഭിത്തി ഇടിച്ച് തകർത്താണ് വാഹനം താഴേക്ക് പതിച്ചത്. വണ്ടിയിലുണ്ടായിരുന്ന പലരും അപ്പോൾ തന്നെ മരിച്ചിരുന്നുവെന്നും യുവാവ് പറഞ്ഞു. ദൃക്സാക്ഷികൾ പകർത്തിയ ദൃശ്യങ്ങളിൽനിന്ന് അത് വ്യക്തമാണ്. തകർന്ന് ചിതറിക്കിടക്കുന്ന വാഹനത്തിനരികെ മൃതദേഹങ്ങൾ കാണാം.
അപകടത്തിൽ പെട്ടവരെ ആദ്യമെത്തിച്ചത് പൊള്ളാച്ചി താലൂക്ക് ആശുപത്രിയിലാണ്. സംഭവം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റർ അകലെയാണ് പൊള്ളാച്ചി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.