തിരുവനന്തപുരം: മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിന് എയ്ഡഡ് പദവി നല്‍കും. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. സംസ്ഥാനത്തെ ഏക യുനാനി മെഡിക്കല്‍ കോളജാണിത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാർ തീരുമാനം. ഹെൽത്ത് ഇൻസ്പെക്ടര്‍ ഗ്രേഡ് II താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചിട്ടില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളിൽ കൂടി താൽക്കാലിക തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ തീരുമാനിച്ചു. ഇതിലേക്ക് കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നതിന് ഗ്രമാപഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി. കേരള പബ്ലിക് സര്‍വിസ് കമീഷനില്‍ 35 തസ്തികകള്‍ സൃഷ്ടിക്കും. ജോയിന്‍റ് സെക്രട്ടറി -1, അണ്ടര്‍ സെക്രട്ടറി -3, സെക്ഷന്‍ ഓഫിസര്‍ - 6, അസിസ്റ്റന്റ് -18, സിസ്റ്റം മാനേജര്‍, നെറ്റ് വര്‍ക്ക് എൻജിനീയർ, സിസ്റ്റം അനലിസ്റ്റ് -1 വീതം, അസിസ്റ്റന്‍റ് ഹാര്‍ഡ് വെയര്‍ എൻജിനീയർ, സെക്യൂരിറ്റി ഗാര്‍ഡ് (ദിവസ വേതനം) - 2 വീതം എന്നിങ്ങനെയാണ് തസ്തികകൾ.
ജില്ലാ ജ്യുഡീഷ്യറി എസ്റ്റാബ്ലിഷ്മെന്‍റില്‍ 52 തസ്തികകള്‍ സൃഷ്ടിക്കും. ജൂനിയര്‍ സൂപ്രണ്ട് -18, ബെഞ്ച് ക്ലര്‍ക്ക് - 8, ജൂനിയര്‍ സൂപ്രണ്ട് & ഹെഡ് ക്ലര്‍ക്ക് - 3, ക്ലര്‍ക്ക് - 23.
സര്‍ക്കാര്‍ സര്‍വിസില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് 2020-24 കാലയളവിലെ 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചു. ഇതിനൊപ്പം നിയമന നടപടികള്‍ കാലോചിതമായി പരിഷ്‌കരിച്ചാണ് പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നത്. കൂടുതല്‍ മത്സരങ്ങള്‍ നിയമനത്തിനുള്ള യോഗ്യതയായി ചേര്‍ക്കാനും തീരുമാനിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2010 മുതല്‍ 2019 വരെയുള്ള 10 വര്‍ഷത്തെ നിയമനം പൂര്‍ത്തീകരിച്ച ശേഷമാണ് ഈ അഞ്ച് വര്‍ഷത്തെ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നത്. ഇതോടെ, ആകെ 15 വര്‍ഷത്തെ നിയമനം ഈ കാലയളവില്‍ നടത്താന്‍ നടപടി സ്വീകരിച്ചു. സ്‌പോര്‍ട്‌സ് ക്വാട്ട പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 500 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ നിയമനം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ പ്രത്യേക പരിഗണനയിലും കെ.എസ്.ഇ.ബി, കേരളാ പൊലീസ് എന്നിവിടങ്ങളിലുമായി 500 പേര്‍ക്കും ജോലി നല്‍കിയിട്ടുണ്ട്.
അംഗീകൃത ഫെഡറേഷനുകള്‍ നടത്തുന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കുറഞ്ഞത് എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അംഗീകൃത അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍, ഖേലോ ഇന്ത്യ യൂനിവേഴ്‌സിറ്റി ഗെയിംസ് എന്നീ മത്സരങ്ങള്‍ കൂടി നിയമനത്തിന് പരിഗണിക്കാന്‍ തീരുമാനിച്ചു. ഇത് കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കും.
ഉത്തേജക മരുന്ന് വിവാദത്തില്‍ ഉള്‍പ്പെടുന്നവരെ പൂര്‍ണമായും ഈ നിയമനത്തില്‍നിന്ന് ഒഴിവാക്കുന്ന വ്യവസ്ഥയും ഭേദഗതി ചെയ്തു. പകരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന മത്സരവും ശിക്ഷാ കാലയളവും മാത്രമാകും നിയമനത്തിനുള്ള അയോഗ്യതയായി കണക്കാക്കുക. മറ്റു നേട്ടങ്ങള്‍ നിയമനത്തിന് പരിഗണിക്കും.
സംസ്ഥാന സര്‍ക്കാര്‍ സര്‍വിസില്‍ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ ജോലി ചെയ്തുവരവെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് 29/03/2025 ഉത്തരവ് പ്രകാരമുള്ള സമാശ്വാസ തൊഴില്‍ദാന പദ്ധതിയുടെ ആനുകൂല്യം അനുവദിക്കും. നിലവില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി കൊടുക്കാന്‍ വ്യവസ്ഥ ഉണ്ടായിരുന്നില്ല.
കേരള ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിച്ചു. എല്‍.ബി.എസ് സെന്‍ററിന് കീഴിലുള്ള എൻജിനീയറിങ് കോളജുകളിലെ അധ്യാപകര്‍ക്ക് എ.ഐ.സി.ടി.ഇ എഴാം ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നല്‍കി.
നഗരകാര്യ വകുപ്പില്‍നിന്നു പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്ന കാലതാമസം കാരണം ജോലി ലഭിക്കുന്നതിന് അവസരം നഷ്ടപ്പെട്ട ഭിന്നശേഷിക്കാരനായ പി.എസ്. സൈജുവിന് തദ്ദേശസ്വയംഭരണ വകുപ്പിലെ എല്‍.ഡി ക്ലര്‍ക്ക് തസ്തികയില്‍ എറണാകുളം ജില്ലയില്‍ നിയമനം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.