വള്ളംകളിക്കൊരുങ്ങി മറൈന്‍ഡ്രൈവ്; ചാമ്പ്യന്‍സ് ബോട്ട് ലീഗ് 16 മുതല്‍
കൊച്ചി: മറൈന്‍ഡ്രൈവിൽ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി സെപ്റ്റംബര്‍ 16 മുതല്‍. കഴിഞ്ഞവര്‍ഷം ഉണ്ടായ പോരായ്മകള്‍ പരിഹരിച്ച് മികച്ച രീതിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാൻ നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി. വിദേശ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ ആസ്വദിക്കാവുന്ന രീതിയിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സി.ബി.എല്‍) വള്ളംകളി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ടി.ജെ. വിനോദ് എം.എല്‍.എ പറഞ്ഞു.
മറൈന്‍ഡ്രൈവില്‍ സാങ്കേതിക സമിതിയുടെ നേതൃത്വത്തില്‍ ട്രാക്കിന്റെ പരിശോധന നടപടികള്‍ പുരോഗമിക്കുകയാണ്. ട്രാക്കിന്റെ ചില ഭാഗങ്ങളില്‍ എക്കല്‍ മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്.മണ്ണ് നീക്കി കായലിന്റെ ആഴം കൂട്ടാൻ തീരുമാനമായി. സി.ബി.എല്ലിന്റെ അനുബന്ധ പരിപാടിയായി ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ സംഘടിപ്പിക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരത്തിന്റെ മൂന്നാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. ജില്ലയില്‍ മറൈന്‍ഡ്രൈവ്, പിറവം എന്നിവിടങ്ങളിലാണ് സി.ബി.എല്‍ മത്സരങ്ങള്‍.
ജി.സി.ഡി.എ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള, ടൂറിസം റീജനല്‍ ജോ. ഡയറക്ടര്‍ എ. ഷാഹുല്‍ ഹമീദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, സി.ബി.എല്‍ ടെക്നിക്കല്‍ കമ്മിറ്റി അംഗങ്ങളായ കേശവകുറുപ്പ്, എ.എം. ഇക്ബാല്‍, കെ.കെ. ഷാജു തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.യോഗത്തിനുശേഷം എം.എല്‍.എയുടെയും കലക്ടറുടെയും നേതൃത്വത്തിൽ മറൈന്‍ഡ്രൈവിലെ ഫിനിഷിങ് പോയന്റ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.