‘ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെത്തിയ പോലീസുകാരന് കാല് കഴച്ചാൽ അദ്ദേഹത്തിന്റെ കസേരയിൽ കയറി ഇരിക്കുമോ?’; രമേശ് ചെന്നിത്തലക്കെതിരെ എ.എ. റഹീം
തിരുവനന്തപുരം : റിപ്പോർട്ടർ ടിവി ഓഫീസിൽ ന്യൂസ് എഡിറ്ററുടെ കസേരയിൽ എ.സി.പി കയറിയിരുന്ന സംഭവത്തിൽ പ്രതികരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ എ.എ. റഹീം എം.പി. രമേശ് ചെന്നിത്തല നടത്തിയത് പരിഹാസ്യമായ ന്യായീകരണമാണെന്ന് റഹീം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
"കാലു കഴച്ചാൽ പോലീസുകാരന് ഇരിക്കണ്ടേ" എന്ന രമേശ് ചെന്നിത്തലയുടെ ചോദ്യത്തെ പരാമർശിച്ചാണ് റഹീമിന്റെ പ്രതികരണം. "ആഭ്യന്തരമന്ത്രിയെ കാണാൻ ഓഫീസിലെത്തുന്ന പോലീസുകാരന് കാല് കഴച്ചാൽ, മന്ത്രിയെ ഇറക്കിവിട്ട് ആ കസേരയിൽ കയറിയിരിക്കുമോ?" എന്നും റഹീം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
ജോലി ചെയ്തുകൊണ്ടിരുന്ന മാധ്യമപ്രവർത്തകരെ ഇറക്കിവിട്ട്, അവരുടെ കസേര വലിച്ചിട്ട് എസിപി ഇരുന്നത് ഭരണകൂടത്തിന്റെ മാധ്യമവേട്ടയുടെ ഭയപ്പെടുത്തുന്ന ഉദാഹരണമായി എക്കാലവും ഓർമ്മിക്കപ്പെടുമെന്നും, അത് താങ്കളുടെ കാലത്തായിരുന്നു എന്നതിൽ രമേശ് ചെന്നിത്തലയ്ക്ക് "അഭിമാനിക്കാം" എന്നും റഹീം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
ആഭ്യന്തര മന്ത്രി ‘ചിരിക്കുമ്പോൾ’....
ചോദ്യം,
പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ന്യൂസ് എഡിറ്ററുടെ കസേരയിൽ കയറി ഇരുന്നത് ശരിയാണോ?
ഉത്തരം,
പിന്നെയെന്താ,അദ്ദേഹത്തിന് കാലു കഴച്ചാൽ ഇരിക്കണ്ടേ? (കൂടെ ഒരു പരിഹാസ ജസ്റ്ററും)
ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല യെ കാണാൻ അദ്ദേഹത്തിന്റെ ഓഫീസിൽ വരുന്ന ഒരു പോലീസ് ഓഫീസർ,
കാല് കഴച്ചാൽ,താങ്കളെ ഇറക്കി വിട്ട് താങ്കളുടെ കസേരയിൽ കയറി ഇരിക്കുമോ???
ജോലി ചെയ്തു കൊണ്ടിരുന്ന മാധ്യമ പ്രവർത്തകരെ ഇറക്കി വിട്ട്,അവരുടെ കസേര വലിച്ചിട്ട് അതിൽ എ സി പി ഏമാൻ ഇരുന്നത് ഭരണകൂടത്തിന്റെ മാധ്യമ വേട്ടയുടെ ഭയപ്പെടുത്തുന്ന റഫറൻസ് ആയി എക്കാലവും ഓർത്തു വയ്ക്കപ്പെടും.അത് താങ്കളുടെ കാലത്ത് ആയിരുന്നു എന്ന് ശ്രീ രമേശ് ചെന്നിത്തലയ്ക്ക് "അഭിമാനിക്കാം"!!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.