എ.ഐ ചിത്രം

'കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ' വീട്ടിൽ നിന്ന് വഴക്കിട്ട് കേരളത്തിൽ ജോലി തേടിയെത്തിയ ബംഗാളി ബാലനെ മാതാപിതാക്കൾക്ക് തിരിച്ചേൽപ്പിച്ചു

മലപ്പുറം: സ്കൂളിൽ പോവാത്തതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിന് മലപ്പുറം ജില്ലയിലേക്ക് ജോലിക്കായി വന്ന 14ക്കാരനായ കുട്ടിയെ തിരികെ മാതാപിതാക്കൾക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖാന്തിരം തിരികെ നൽകി മലപ്പുറം ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്. സ്ഥിരമായി സ്കൂളിൽ പോവാതെ മൊബൈലിൽ കളിച്ചു ഇരുന്നിരുന്ന കുട്ടിയോട് സ്‌കൂളിലേക്ക് പോവാൻ ആവശ്യപ്പെട്ടതിനാണ് പശ്ചിമ ബംഗാൾ സ്വദേശിയായ കുട്ടി വീട് വീട്ടിറങ്ങിയത്. "ഞാനിനി കേരളത്തിൽ പോയി സമ്പന്നനായെ വീട്ടിലേക്ക് തിരിച്ച് വരൂ" എന്ന് മാതാപിതാക്കളോട് പറഞ് നാല് സുഹൃത്തുക്കളോടൊപ്പം വീട് വീട്ടിറങ്ങിയാണ് കുട്ടി കേരളത്തിലേക്ക് വന്നത്.

മലപ്പുറം വാഴക്കാട് പ്രദേശത്ത് നിന്നാണ് കുട്ടിയെ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ചൈൽഡ് ഹെൽപ് ലൈൻ കൗൺസിലർ മുഹ്സിൻ പരി, സൂപ്പർവൈസർ മുഹമ്മദ്‌ ഫായിസ് എന്നിവരടങ്ങുന്ന ടീം റെസ്ക്യൂ ചെയ്തത്. താൻ ജോലി ആവശ്യാർത്ഥം കേരളത്തിൽ വന്നതാണ് എന്നും തനിക്ക് 14 വയസ്സ് മാത്രമേയുള്ളൂ എന്നും അതുകാരണം ഇവിടെ ജോലി കിട്ടുന്നില്ല ജോലിയെടുക്കാൻ പ്രയാസമാണ് തിരിച്ചു നാട്ടിലേക്ക് പോവണമെന്നും ആയതിനുള്ള പണമില്ലെന്നും കുട്ടി തന്നെയാണ് ചൈൽഡ് ഹെൽപ് ലൈൻ ടോൾ ഫ്രീ നമ്പറായ 1098 ലേക്ക് വിളിച്ചു അറിയിച്ചത്. താൻ ജോലിക്ക് വന്നിരിക്കുന്ന സ്ഥലത്തിന്റെ പേരോ വിവരമോ മറ്റോ ഒന്നും തനിക്ക് അറിയില്ലെന്ന് പറഞ്ഞ കുട്ടിയോട് കുട്ടി വിളിക്കുന്ന ഫോണിൽ നിന്നും ലൊക്കേഷൻ അയക്കാൻ ആവശ്യപ്പെടുകയും ആയതുപ്രകാരം അന്വേഷണം നടത്തി കുട്ടിയെ മലപ്പുറം ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ടീം റെസ്ക്യൂ ചെയ്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയുമായിരുന്നു.

പ്രസ്തുത വിഷയം വാഴക്കാട് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. കുട്ടി ജൂൺ 19 നാണ് വെസ്റ്റ് ബംഗാളിൽ നിന്നും ജോലി ചെയ്ത് പണം സമ്പാദിക്കാൻ വേണ്ടി നാല് സുഹൃത്തുക്കളോടൊപ്പം ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് പുറപ്പെട്ടത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കൂട്ടുക്കാരോടൊപ്പം കുട്ടി എത്തുകയും പിന്നീട് വാഴക്കാട് ഉള്ള കോർട്ടേഴ്സിൽ എത്തുകയുമായിരുന്നു. കുട്ടി താമസിക്കുന്ന ക്വാർട്ടേഴ്സിലെ മുതിർന്ന ആളുകൾ ഫർണിച്ചർ ഡിസൈനിങ് ജോലിയാണ് ചെയ്യുന്നത്. അവരോടൊപ്പം കുറച്ചു ദിവസം ജോലിക്ക് സഹായത്തിന് പോവുകയും ചെയ്തു. എന്നാൽ തനിക്ക് ഈ പണി ചെയ്യാൻ സാധിക്കില്ലെന്നും തിരിച്ച് നാട്ടിൽ പോകണമെന്നും നാട്ടിൽ പോവുന്നതിനു കയ്യിൽ പണമില്ല എന്നും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സഹായിക്കണമെന്നായിരുന്നു കുട്ടിയുടെ 1098 ചൈൽഡ് ഹെൽപ് ലൈൻ ടോൾ ഫ്രീ നമ്പറിൽ വിളിച്ചുള്ള ആവശ്യം. ജൂലൈ നാലിനാണ് കുട്ടി ചൈൽഡ് ഹെൽപ് ലൈനിലേക്ക് വിളിച്ചത്. പിന്നീട് അന്വേഷണം നടത്തിയപ്പോൾ കുട്ടി ഒരു ചെറിയ റൂമിൽ എട്ടോളം ആളുകൾ കുത്തി നിറഞ്ഞ് താമസിക്കുന്ന ഇടത്താണ് എന്നും തുടർന്നും പ്രസ്തുത ആളുകളോടൊപ്പം നിൽക്കുന്നത് സുരക്ഷിതമല്ല എന്നും കുട്ടി ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ ഉത്തമ താല്പര്യം, സുരക്ഷിതത്വം എന്നിവ കണക്കിലെടുത്ത് കുട്ടിയെ ചൈൽഡ് പ്രൊട്ടക്ഷൻ ടീം ജൂലൈ അഞ്ചിന് തന്നെ റെസ്ക്യൂ ചെയ്യുകയായിരുന്നു.

അന്വേഷണത്തിൽ കുട്ടിയുടെ സുഹൃത്തുക്കൾക്ക് എല്ലാം തന്നെ 18 വയസ്സ് പൂർത്തിയായതാണ് എന്ന് വ്യക്തമായിരുന്നു. തുടർന്ന് കുട്ടിയെ മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ മമ്മു മാസ്റ്റർ മുമ്പാകെ ഹാജരാക്കുകയും അവരുടെ ഉത്തരവ് പ്രകാരം കുട്ടിയെ തവനൂർ ഗവൺമെൻറ് ചിൽഡ്രൻ ഹോമിലേക്ക് താൽക്കാലിക സംരക്ഷണം നൽകുകയും ചെയ്തു. അവിടെ വെച്ച് കുട്ടിക്ക് മാനസിക പിന്തുണ നൽകുകയും കുട്ടി സർക്കാർ സംരക്ഷണത്തിൽ കേരളത്തിലെ മലപ്പുറം ജില്ലയിൽ സുരക്ഷിതനാണ് എന്ന് കുട്ടിയുടെ രക്ഷിതാക്കളെ ഫോൺ മുഖാന്തിരം അറിയിക്കുകയും ചെയ്തു. തുടർന്ന് കുട്ടി താമസിക്കുന്ന പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ പശ്ചിമ് മദനിപ്പൂർ ജില്ലയിലെ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ അറിയിക്കുകയും കുട്ടിയുടെ സാമൂഹിക അന്വേഷണ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ആയതിന്റെ അടിസ്ഥാനത്തിൽ ബാലനീതി നിയമ പ്രകാരം കുട്ടിയെ തിരികെ നാട്ടിലേക്ക് എത്തിക്കുന്ന നടപടികൾ ആരംഭിക്കുകയും ചെയ്തു.

പ്രസ്തുത റിപ്പോർട്ട് പ്രകാരം കുട്ടിയെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിന് കുട്ടിയുടെ മാതാപിതാക്കൾക്ക് മതിയായ സാമ്പത്തികം ഇല്ലെന്നും മലപ്പുറം ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ തിരികെ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പശ്ചിമ മദനിപ്പൂർ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ നിന്നും റിപ്പോർട്ട് പ്രകാരം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടി താമസിക്കുന്ന പശ്ചിമ മദ്നിപൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലേക്ക് ബന്ധപ്പെടുകയും കുട്ടിയെ അങ്ങോട്ട് ട്രാൻസ്ഫർ ചെയ്യുന്നതിനു നടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ബാലനീതി നിയമപ്രകാരം കുട്ടിയെ റിപാട്രിയേറ്റ് ചെയ്ത് കുട്ടി താമസിക്കുന്ന ജില്ലയിലേക്ക് റെസ്റ്റോർ ചെയ്യുന്നതിന് മലപ്പുറം ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദ്ദേശം നൽകി. തുടർന്ന് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നിർദ്ദേശപ്രകാരം ലീഗൽ കം പ്രൊബേഷൻ ഓഫീസർ ഫവാസ്.പി, ചൈൽഡ് ഹെൽപ്‌ലൈൻ കൗൺസിലർ മുഹ്സിൻ പരി, അക്കൗണ്ടന്റ് റാഫി.കെ എന്നവർ ചേർന്നാണ് കുട്ടിയെ തിരികെ നാട്ടിലെത്തിച്ച് പശ്ചിം മദനിപ്പൂർ ജില്ലയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവ് പ്രകാരം രക്ഷിതാക്കൾക്ക് കൈമാറിയത്.

Tags:    
News Summary - Malappuram Child Protection Unit Rescues 14-Year-Old Boy from West Bengal and Sends Him Back Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.