ആരോഗ്യ മന്ത്രി കെ മുരളീധരൻ
‘ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാൻ സൂക്ഷിച്ചത്, എന്നിട്ടാണ് വേദവാക്യം പ്രസംഗിക്കുന്നത്’; ആന്‍റോയെ പരിഹസിച്ച് മന്ത്രി കെ. മുരളീധരൻ
കോഴിക്കോട്: ചില വിദ്വാന്മാരുടെ കൈയിൽ ബവ്കോയിൽ ഉള്ളതിനേക്കാൾ വലിയ മദ്യശേഖരമുണ്ടെന്നും എന്നിട്ടാണ് ഇക്കൂട്ടർ പൊതുസമൂഹത്തിൽ വേദവാക്യം പ്രസംഗിക്കുന്നതെന്നും മന്ത്രി കെ. മുരളീധരൻ.
സത്യങ്ങളെല്ലാം ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. ഇതൊന്നും മാധ്യമധർമവുമായി യാതൊരു ബന്ധവുമുള്ള കാര്യമല്ല. തട്ടിപ്പുകളും അഴിമതികളും കാണിക്കാനുള്ള മറയായി മാധ്യമധർമത്തെ മാറ്റരുതെന്നും മുരളീധരൻ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.ഡി അയക്കുന്ന കേസ് റിപ്പോർട്ടുകളിൽ ഏത് സർക്കാറാണെങ്കിലും നിയമപരമായ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ എതിർക്കുമ്പോഴും, നിയമനടപടികളിൽനിന്നും അന്വേഷണങ്ങളിൽനിന്നും ഒളിച്ചോടുന്ന പാരമ്പര്യം കോൺഗ്രസിനില്ല. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചപ്പോൾ അവർ പൂർണമായും അന്വേഷണത്തോട് സഹകരിക്കുകയും ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. സോണിയാ ഗാന്ധി അസുഖബാധിതയായി ആശുപത്രിയിൽ കിടക്കുമ്പോൾ പോലും ഇ.ഡി അവരെ വിളിച്ചുവരുത്തി ദിവസങ്ങളോളം ചോദ്യം ചെയ്തു. എന്നാൽ അവരും രാഹുൽ ഗാന്ധിയും ഏജൻസിക്ക് മുന്നിൽ നേരിട്ടെത്തി കാര്യങ്ങൾ വ്യക്തമാക്കി. അന്വേഷണ ഏജൻസികളെ അടിച്ചോടിക്കുന്ന ശീലം കോൺഗ്രസിനില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
പി.എ. മുഹമ്മദ് റിയാസിനെതിരെയും അദ്ദേഹം പരിഹസിച്ചു. ഭാവിയിൽ ഗൾഫിൽ ബിസിനസ് തുടങ്ങാൻ വേണ്ടിയാണ് സംവിധാനങ്ങളുണ്ടാക്കിയതെന്ന റിയാസിന്റെ പ്രസ്താവനയിൽ തെറ്റ് പറയാൻ കഴിയില്ല. പിണറായി വിജയൻ മുഖ്യധാരയിൽനിന്ന് മാറിയാൽ എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ ഗൾഫിൽ ബിസിനസ് തുടങ്ങാനുള്ള പ്ലാൻ മുൻകൂട്ടി ഉണ്ടാക്കിയതാണെങ്കിൽ അതിൽ അദ്ദേഹത്തെ കുറ്റം പറയാനാകില്ലെന്നും മന്ത്രി പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.