മാവോയിസ്റ്റ് ബന്ധം: പിണറായിക്കെതിരെ കെ.ആർ. മീര

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി കെ.ആർ. മീര. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് രണ്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മീരയുടെ വിമർശനം. നിര്‍ണായക ചോദ്യങ്ങള്‍ അവശേഷിക്കുന്നുവല്ലോയെന്ന് പറയുന്ന കുറിപ്പിൽ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ ചെറുപ്പക്കാരെ മുഖ്യമന്ത്രി പിണറായി വിജയനാണ് ‘മാവോയിസ്റ്റുകള്‍’ ആക്കിത്തീര്‍ക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നു.

പോസ്റ്റിെൻറ പൂർണരൂപം: ‘‘ഒരു പത്തൊമ്പതു വയസ്സുകാരനെ അഞ്ചുകൊല്ലമായി നിരീക്ഷിച്ച് പഠിച്ചശേഷമാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നത് വിശ്വസിക്കാം. എന്തുകൊണ്ട് ഈ അഞ്ചു കൊല്ലത്തിനിടയില്‍ അവനെ തിരുത്താനും രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയും ഇടപെടുത്താനും ശ്രമിക്കാതിരുന്നത് എന്നു ചോദിക്കാതിരിക്കാം. എന്നാലും ചില നിര്‍ണായക ചോദ്യങ്ങള്‍ ബാക്കിയാണല്ലോ.

അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ ചെറുപ്പക്കാര്‍ ലഘുലേഖ കൈവശം െവച്ചതിനപ്പുറം എന്തെങ്കിലും രാജ്യദ്രോഹപ്രവൃത്തികള്‍ ചെയ്തിരുന്നോ? അവര്‍ പൊതുമുതല്‍ നശിപ്പിക്കുകയോ നരഹത്യ നടത്തുകയോ ചെയ്തിരുന്നോ? അവരുടെ പക്കല്‍നിന്ന് ആയുധശേഖരമോ രാജ്യസുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്ന ആക്രമണപദ്ധതികളുടെ ബ്ലൂ പ്രിൻറുകളോ പിടിച്ചെടുത്തിരുന്നോ? അറസ്റ്റ് ചെയ്ത് രണ്ടു മാസമാകാറാകുമ്പോഴെങ്കിലും അവരുടെ പേരില്‍ യു.എ.പി.എ ചുമത്താന്‍ ഇടയാക്കിയ തെളിവുകള്‍ പുറത്തുവരേണ്ടതല്ലേ? അവര്‍ മാവോയിസ്റ്റുകളാണെന്ന് നിസ്സാരമായും ആത്മവിശ്വാസത്തോടെയും പ്രഖ്യാപിച്ച മുഖ്യമന്ത്രി, അതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തേണ്ടതായിരുന്നില്ലേ?
ഇനി ഒരു ചോദ്യം കൂടിയുണ്ട്:

മാര്‍ക്സിസ്റ്റ് പാര്‍ട്ടി അടെവച്ച് വിരിയിച്ച കുഞ്ഞുങ്ങള്‍ എന്തുകൊണ്ട് മാവോയിസ്റ്റുകളാകുന്നുവെന്ന ചോദ്യം. അതിെൻറ മാത്രം ഉത്തരം അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടതില്ല. ഉത്തരം എല്ലാവര്‍ക്കും അറിയാം. -മുഖ്യമന്ത്രി പിണറായി വിജയനാണ് അവരെ ‘മാവോയിസ്റ്റുകള്‍’ ആക്കിത്തീര്‍ക്കുന്നത്’’.

Tags:    
News Summary - Maoist Case Writer KR Meera to Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.