നെടുമ്പാശ്ശേരി/ കരിപ്പൂർ/ മട്ടന്നൂർ/ ശംഖുംമുഖം: ഗൾഫ് രാജ്യങ്ങളിൽനിന്നും ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽനിന്നും വരുന്നവർക്ക് കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്താൻ വിമാനത്താവളത്തിൽ നിർബന്ധിത ആർ.ടി.പി.സി.ആർ പരിശോധന തുടങ്ങി.
72 മണിക്കൂർ മുമ്പ് പരിശോധിച്ചതാണെന്നും വീണ്ടും പരിശോധനക്ക് തയാറല്ലെന്നും ചിലർ വാദിച്ചു. എന്നാൽ, തിരിച്ചയക്കുമെന്ന് കർശന നിലപാട് എടുത്തതോടെ പരിശോധനക്ക് സന്നദ്ധരായി. ഷാർജയിൽനിന്ന് എത്തിയ ചിലരാണ് പരിശോധന നിർബന്ധമാക്കിയതിനെതിരെ പ്രതികരിച്ചത്.
1700 രൂപയാണ് പരിശോധനഫീസ്. 20 കൗണ്ടർ ഇതിനായുണ്ട്. സാമ്പിൾ ശേഖരിച്ചശേഷം യാത്രക്കാരെ വിട്ടയക്കും. എട്ട് മണിക്കൂറിന് ശേഷം ഫലം ഫോണിൽ അറിയിക്കും. മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്ന് എത്തുന്നവർ 72 മണിക്കൂർ മുമ്പ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് കാണിച്ചാൽ വീണ്ടും പരിശോധനയില്ല.
കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുള്ളവർക്ക് വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് വിനയായത്. തീരുമാനം ചൊവ്വാഴ്ച മുതൽ നടപ്പാക്കിയതോടെയാണ് പ്രതിഷേധം തുടങ്ങിയത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെത്തുന്നവർ സ്വന്തം ചെലവിൽ കോവിഡ് പരിേശാധന നടത്തണമെന്ന നിർദേശം പ്രവാസികൾക്ക് ദുരിതമായി. തീരുമാനത്തിനെതിരെ പലരും പ്രതിഷേധിച്ചു. നിലവിൽ യാത്രക്ക് മുന്നോടിയായി 72 മണിക്കൂർ സമയപരിധിയുള്ള പി.സി.ആർ നെഗറ്റിവ് പരിശോധന ഫലം എയർ സുവിധ പോർട്ടലിൽ യാത്രക്ക് മുൻപ് അപ്ലോഡ് ചെയ്യണം. ഇതിനൊപ്പം സത്യപ്രസ്താവനയും വേണം. നിലവിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന നടത്തുന്നില്ല.
കേന്ദ്ര നിർദേശം വന്നതോടെയാണ് ഇത് പുനരാരംഭിച്ചത്. കോഴിക്കോട് വിമാനത്താവളത്തിൽ 1350 രൂപയാണ് നിരക്ക്. ഒാരോ വിമാനത്താവളങ്ങളിലും വ്യത്യസ്ത നിരക്കാണ്. കുറഞ്ഞ ദിവസത്തിനിടെ മൂന്ന് തവണ പി.സി.ആർ പരിശോധന നടത്തുന്നത് സാമ്പത്തിക ബാധ്യതയായതോടെ നിരവധി പേർ യാത്ര മാറ്റിവെച്ചു. യാത്ര പുറപ്പെടും മുമ്പും നാട്ടിലെ വിമാനത്താവളത്തിൽ എത്തിയ ശേഷവും പിന്നീട് ഏഴ് ദിവസത്തെ ക്വാറൻറീൻ കഴിഞ്ഞും പരിശോധന വേണം. കുടുംബവുമായി വിദേശത്ത് നിന്നെത്തുന്നവർക്ക് പരിശോധന നടത്താൻ വൻതുക നൽകേണ്ട സാഹചര്യമാണ്.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിയവർ പരിശോധനക്കെതിരെ പ്രതിഷേധിച്ചു. യാത്ര തിരിക്കുമ്പോള്‍ പരിശോധന നടത്തിയവര്‍ യാത്ര അവസാനിപ്പിക്കുമ്പോള്‍ വീണ്ടും പരിശോധിക്കണമെന്നത് പണം തട്ടാനാണെന്നും പ്രവാസികൾ ആരോപിച്ചു. നിരവധി യാത്രക്കാര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. മിക്ക യാത്രക്കാരും അധികൃതരോട് വാഗ്വാദത്തിലേർപ്പെട്ടു. 1800 രൂപയാണ് പരിശോധന ഫീസായി ഇൗടാക്കുന്നത്. ചൊവ്വാഴ്ച അഞ്ച് വിമാനങ്ങളിലായെത്തിയ 700 ഒാളം യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കി.
തിരുവനന്തപുരത്ത് നൂറുകണക്കിന് യാത്രക്കാരോട് 1750 രൂപ അടച്ച് ടെസ്റ്റ് എടുക്കാൻ അധികൃതർ നിർദേശിച്ചിരുന്നു. മുൻകൂട്ടി അറിയിക്കാത്തതിനാൽ പലരും പണം കരുതിയിരുന്നില്ല. ഇതോടെ, യാത്രക്കാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. പക്ഷേ, തുകയില്‍ ഇളവ് വരുത്താനോ പിന്നീട് പണം അടയ്ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനോ അധികൃതര്‍ തയാറായില്ല. ഒടുവിൽ പുറത്ത് കാത്തുനിന്ന സുഹൃത്തുകളില്‍നിന്നും ബന്ധുക്കളില്‍നിന്നും പണം വാങ്ങി അടച്ച് ടെസ്റ്റ് എടുത്ത ശേഷമാണ് യാത്രക്കാർ പുറത്തേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.