ശബരിമല: സന്നിധാനത്ത് നിയമിതരായ ദേവസ്വം താൽക്കാലിക ജീവനക്കാരുടെ വാസസ്ഥലം നരകതുല്യം. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽനിന്നുമായി 68 ജീവനക്കാരാണ് 400 രൂപ ദിവസശമ്പളത്തിൽ മണ്ഡലകാലത്ത് പല ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. തുച്ഛമായ വേതനവും വിശ്രമമില്ലാത്ത ജോലിയും തൊഴിലാളികളെ ഏറെ വലക്കുന്നുണ്ട്. 68 തൊഴിലാളികൾക്ക് വിശ്രമിക്കാനായി അനുവദിച്ചിരിക്കുന്നത് ഇടുങ്ങിയ രണ്ടുമുറി മാത്രമാണ്.
ശാരീരിക അധ്വാനം ഏറെയുള്ള ജോലിക്ക് ശേഷമെത്തുന്നവർക്ക് കൈകാലുകൾ നിവർത്തി കിടക്കാൻപോലുമാകുന്നില്ല. സന്നിധാനത്തേക്കും മാളികപ്പുറത്തേക്കും അപ്പം, അരവണ തുടങ്ങിയ പ്രസാദ വിതരണത്തിനുള്ള അരിയും ശർക്കരയും അടക്കമുള്ള സാധനങ്ങൾ തലച്ചുമടായി എത്തിക്കുക, ഭണ്ഡാരങ്ങളിൽ ഭക്തർ നിക്ഷേപിക്കുന്ന അരിയും മറ്റും നിവേദ്യപ്പുരയിൽ എത്തിക്കുക എന്നതടക്കമുള്ള ജോലിയാണ് ഇവർക്കുള്ളത്. 12 കി.മീ. ദൂരത്തുള്ള കുന്നാർ, ചെക്ക്ഡാം എന്നിവിടങ്ങളിലെ പൊലീസ് ക്യാമ്പുകളിലേക്ക് ഭക്ഷണാവശ്യത്തിനുള്ള സാധനസാമഗ്രികൾ തലച്ചുമടായി എത്തിക്കണം.
കൂടാതെ പമ്പയിൽനിന്നുള്ള ലോഡ് കയറ്റിവിടുന്നതും പുലർച്ച 3.30 മുതൽ 11.30വരെയുള്ള സമയത്ത് ശ്രീകോവിലിലെ ആടിയ ശിഷ്ടം നെയ്യ് നീക്കം ചെയ്യുന്നതും ഇവരാണ്. കഴിഞ്ഞ മണ്ഡലകാലത്ത് ചെന്നൈയിൽനിന്ന് ഉൾെപ്പടെ നൂറോളം പേർ ജോലിക്കെത്തിയിരുന്നു. ജോലിഭാരം അധികമായതിനാൽ ഇക്കുറി തമിഴ്നാട്ടിൽനിന്ന് ആളെത്തിയിട്ടില്ല. ഭക്ഷണം സംബന്ധിച്ചും ഇവർക്കിടയിൽ പരാതിയുണ്ട്. ശൗചാലയങ്ങളുടെ എണ്ണക്കുറവും പ്രശ്നമാകുന്നുണ്ട്.
പമ്പ ഡിപ്പോയിലെ വരുമാനം 1.76 കോടി
ശബരിമല: പമ്പ കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനം കാര്യക്ഷമം. നവംബര്‍ 15 മുതല്‍ 28വരെയുള്ള 14ദിവസം ഡിപ്പോയിലെ കലക്ഷന്‍ 1.76 കോടിയാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിൽ 1.80 കോടിയായിരുന്നു. മുന്‍വര്‍ഷം 148 ബസുകൾ സര്‍വിസ് നടത്തയിരുന്നിടത്ത് ഇത്തവണ 118 ബസുകളേയുള്ളൂ. 75 നോണ്‍ എ.സി ജനുറം, മൂന്ന് എ.സി, ആറ് ഡീലക്സ്, മൂന്ന് സൂപ്പര്‍ഫാസ്റ്റ്, 28 ഫാസ്റ്റ്, മൂന്ന് മിനി ബസുകളാണ് സര്‍വിസ് നടത്തുന്നത്. സീസണില്‍ ഇതുവരെ 3605 ദീര്‍ഘദൂര സര്‍വിസുകളും 5060 ചെയിന്‍ സര്‍വിസുകളും പമ്പാ ഡിപ്പോയില്‍നിന്ന് ഓപറേറ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.