ശബരിമല: ശരണം വിളികളാൽ മുഖരിതമായ 41 ദിവസത്തെ മണ്ഡലകാല തീർഥാടനത്തിന് സമാപനം കുറിച്ച് ചൊവ്വാഴ്ച മണ്ഡലപൂജ നടന്നു. രാവിലെ 11.04ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാർമികത്വത്തിൽ തങ്ക അങ്കി അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയാണ് മണ്ഡലപൂജ നടന്നത്. മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി സഹകാർമികനായി.
വൈകീട്ട് 6.30നാണ് തങ്ക അങ്കി അണിഞ്ഞ് ദീപാരാധന നടന്നത്. ഉച്ചക്ക് 1.37ന് പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം അധികൃതർ സ്വീകരിച്ചു. തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയുള്ളതിനാൽ ഉച്ചക്ക് 1.30ന് അടച്ചശേഷം വൈകീട്ട് അഞ്ചിനാണ് നട തുറന്നത്.
തുറന്നശേഷം തങ്ക അങ്കി സ്വീകരിക്കാനുള്ള സംഘം സോപാനത്ത് എത്തി ദർശനം നടത്തി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് പൂജിച്ച മാലകൾ ഇവരെ അണിയിച്ചു.
ക്ഷേത്രത്തിനുള്ളിൽ എത്തിച്ച പേടകം തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് ശ്രീകോവിലിനുള്ളിലേക്ക് ഏറ്റുവാങ്ങി. തുടർന്ന് നടയടച്ച് തങ്ക അങ്കി അയ്യപ്പവിഗ്രഹത്തിൽ അണിയിച്ച് 6.39ന് ദീപാരാധനക്കായി നട തുറന്നു.
അത്താഴപൂജക്കുശേഷം തങ്ക അങ്കി വിഗ്രഹത്തിൽനിന്ന് പേടകത്തിലേക്ക് മാറ്റി. ചൊവ്വാഴ്ച പൂജകൾക്കുശേഷം രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചതോടെ മണ്ഡലകാലത്തിന് സമാപനമായി. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകീട്ട് അഞ്ചിന് നട തുറക്കും.
രണ്ടു ദിവസങ്ങളിലായി വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.