കൂട്ടിക്കലിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്

ദുരന്തഭൂമിയായ കൂട്ടിക്കലിനെ ചേർത്ത് പിടിച്ച് മമ്മൂട്ടി: മെഡിക്കൽ സഹായങ്ങളും അടിസ്ഥാന സൗകര്യങ്ങളും എത്തിച്ച് പ്രിയ നടൻ

കോട്ടയം: മനഃസാക്ഷിയെ പിടിച്ചുലച്ച ദുരന്തത്തിൽ അടി പതറിയ സഹോദരങ്ങൾക്ക് സഹായങ്ങളുമായി മലയാളത്തിന്‍റെ മെഗാ സ്റ്റാർ മമ്മൂട്ടി. തന്‍റെ മേൽനോട്ടത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് കൂട്ടിക്കലിലെ ജനതയെ മമ്മൂട്ടി ചേർത്ത് പിടിക്കുന്നത്. മമ്മൂട്ടി തന്നെ നേരിട്ട് ഏർപ്പാട് ചെയ്ത വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം ഇന്ന് രാവിലെയോടെ ദുരന്തമേഖലയിൽ സേവനം ആരംഭിച്ചു.

ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടന്‍റും പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ. സണ്ണി പി. ഒരത്തിലിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. വിദഗ്ധ ഡോക്ടർമാരെ കൂടാതെ നിരവധി ആധുനിക മെഡിക്കൽ ഉപകരണങ്ങളും അവശ്യ മരുന്നുകളും എത്തിച്ചിട്ടുണ്ട്.


പത്ത് കുടുംബങ്ങൾക്ക്‌ ഒന്ന് വീതം 100 ജലസംഭരണികളും കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ കൂട്ടിക്കലിൽ എത്തിച്ചിട്ടുണ്ട്. പുരുഷൻമാർക്കും സ്ത്രീകൾക്കും ഉൾപ്പെടെ എല്ലാവർക്കും പുതിയ വസ്ത്രങ്ങൾ, പുതിയ പാത്രങ്ങൾ, കിടക്കകൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഉൾപ്പെടുന്ന രണ്ടായിരത്തിലധികം തുണികിറ്റുകളും വിതരണത്തിന് എത്തിച്ചിട്ടുണ്ട്.

ഉരുൾപൊട്ടലിന് പിറ്റേന്ന് തന്നെ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെയും സംഘത്തിനെയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. അവർ തയാറാക്കിയ റിപ്പോർട്ട്‌ പ്രകാരമാണ് സഹായങ്ങൾ നൽകുന്നത്. അടിയന്തര സേവനമാണ് ഇപ്പോൾ ചെയ്യുന്നതെന്നും കൂടുതൽ സഹായങ്ങൾ വരും ദിവസങ്ങളിൽ ദുരന്തബാധിതർക്ക് എത്തിക്കുമെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു.


മമ്മൂട്ടി നേരിട്ടാണ് ദുരന്തസ്ഥലത്തെ സംഘടനയുടെ പ്രവർത്തങ്ങളെ നിയന്ത്രിക്കുന്നത്. കെയർ ആൻഡ് ഷെയറിനെ കൂടാതെ കാനഡയിലെയും അമേരിക്കയിലെയും ആരാധകരുടെ കൂട്ടായ്മയായ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്‍റർനാഷണൽ പ്രവർത്തകരും സഹായം എത്തിക്കുന്നുണ്ട്.

Tags:    
News Summary - Mammootty help medical assistance to Koottickal Tragedy Site

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.