ഹൈദരാബാദ് / കേളകം: ‘ഭക്ഷണവും വെള്ളവുമില്ല, താമസിക്കാൻ സ്ഥലമില്ല, പൈസയുമില്ല. നാല് ദിവസമായി ഞങ്ങൾ ഇവിടെ കുട ുങ്ങിക്കിടക്കുകയാണ്. പുറത്തിറങ്ങാൻ പറ്റുന്നില്ല. പൊലീസ് അടിച്ചോടിക്കും. ഞങ്ങളെ സഹായിക്കണം’ ഹൈദരാബാദിലെ ലോഡ്ജിൽ കുടുങ്ങി കിടക്കുന്ന മലയാളികളുടെ അപേക്ഷയാണിത്.
മഹാരാഷ്ട്രയിലെ സേവാഗ്രാമിൽ ജോലി ചെയ്യുന്ന വരാണ് 18 അംഗ സംഘത്തിലുള്ളത്. കോവിഡ് 19 ഭീതിമൂലം നാട്ടിലേക്ക് തിരിച്ച ഇവർ ബസ് മാർഗമാണ് ശനിയാഴ്ച ഹൈദരാബാദിൽ എത്തിയത്. ഇവിടെ എത്തിയപ്പോൾ തീവണ്ടി ഗതാഗതം നിലച്ചു. തുടർന്ന് കണ്ണൂരിലേക്ക് വരാൻ വിമാന ടിക്കറ്റ് എടുത്തെങ്കിലും വിമാനവും റദ്ദായി. ഒടുവിൽ ഹൈദരാബാദ് വിമാനത്താവളത്തിന് സമീപം ഷംസിയാബാദിലെ ഒ.കെ. ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. രണ്ട് റൂമിലായാണ് 18 പേർ ഇവിടെ കഴിയുന്നത്. ദിവസങ്ങളായി പട്ടിണിയിൽ കഴിയുന്ന തങ്ങളോട് ഒഴിഞ്ഞ് പോകാൻ ലോഡ്‌ജ് ഉടമകൾ ആവശ്യപ്പെട്ടെന്നും ഇവർ പറയുന്നു.
13 കണ്ണൂരുകാരും രണ്ട് പത്തനംതിട്ടക്കാരും മൂന്ന് തൃശൂർകാരുമാണ് സംഘത്തിലുള്ളത്. ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്ന് കണ്ണൂർ കണിച്ചാർ സ്വദേശിയായ ജിതിൻ ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു. പുറത്തിറങ്ങിയാൽ പൊലീസ് ഓടിച്ചിട്ട് അടിക്കുകയാണ്. കഴിഞ്ഞ ദിവസം വാങ്ങിയ ബ്രഡ് പങ്കുവെച്ചാണ് വിശപ്പടക്കിയത്. എല്ലാവരുടെ കൈയ്യിലും കൂടി 130 രൂപയാണ് ആകെയുള്ളത് -ജിതിൻ പറഞ്ഞു.
ഹൈദരാബാദിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടതായും സംഘത്തിലുള്ള വൈഷ്ണവ് പറഞ്ഞു. സർക്കാർ ഇടപെട്ട് തങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്നാണ് ഇവരുടെ അപേക്ഷ. ഫോൺ: 7306 267 921, 7994 180 089.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.