കൊച്ചി: മലപ്പുറം ജില്ല സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈകോടതി ശരിവെച്ചതിനെതിരായ അപ്പീൽ ഹരജി ഡിസംബർ നാലിന് പരിഗണിക്കും. ലയനത്തിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന സഹകരണ നിയമഭേദഗതി നിയമാനുസൃതമാണെന്ന് വിലയിരുത്തിയ സിംഗ്ൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് യു.ഡി.എഫ് നേതാക്കളായ യു.എ. ലത്തീഫ് എം.എൽ.എ, പി.ടി. അജയമോഹൻ എന്നിവരും മലപ്പുറം ജില്ലയിലെ 93 പ്രാഥമിക സഹകരണ സംഘം പ്രസിഡൻറുമാരും സമർപ്പിച്ച ഹരജികളാണ് ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് സി. പ്രദീപ് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിശദ വാദത്തിന് മാറ്റിയത്.ജനറൽ ബോഡിയുടെ അനുമതിയില്ലാതെ ലയനം നടത്താനാവില്ലെന്നും രജിസ്ട്രാർക്ക് ഇക്കാര്യത്തിൽ നിർദേശം നൽകാനാവില്ലെന്നും അപ്പീലിൽ പറയുന്നു.
ലയനത്തിനെതിരെ നേരത്തേ സമർപ്പിച്ച ഹരജികളിലൊന്നിലും ഹൈകോടതി സ്റ്റേ നൽകിയിരുന്നില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ലയനം സിംഗ്ൾ ബഞ്ച് ശരിവെച്ച സാഹചര്യത്തിൽ തുടർ നടപടികൾ നിർത്തിവെക്കേണ്ട സാഹചര്യമില്ല.
ലയിപ്പിച്ച നടപടിയിൽ ഇടപെട്ടാൽ നിക്ഷേപകരെ പ്രതികൂലമായി ബാധിക്കുമെന്നും സർക്കാർ വാദിച്ചു. ലയനത്തിനു ശേഷമുള്ള നടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാറാണെന്ന് റിസർവ് ബാങ്കും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.