മലപ്പുറം നേരിട്ടത് സമാനതകളില്ലാത്ത വിവേചനം

മലപ്പുറം: നോട്ട് നിരോധനത്തിനെ തുടര്‍ന്ന് പുതിയ കറന്‍സി അനുവദിക്കുന്നതില്‍ മലപ്പുറം ജില്ലയോട് റിസര്‍വ് ബാങ്ക് കാണിച്ചത് ക്രൂര വിവേചനം. ബാങ്ക് ഇടപാടുകാരുടെ എണ്ണത്തില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലായിട്ടും ആനുപാതികമായി പുതിയ കറന്‍സി ജില്ലയിലെ ബാങ്കുകള്‍ക്ക് അനുവദിച്ചില്ല. ജില്ല ലീഡ് ബാങ്ക് ഇക്കാര്യം റിസര്‍വ് ബാങ്കിനെ പലതവണ ബോധ്യപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ഡിസംബര്‍ 19ന് മലപ്പുറത്ത് ചേര്‍ന്ന ജില്ലതല ബാങ്കിങ് അവലോകന സമിതിയില്‍ റിസര്‍വ് ബാങ്ക് മാനേജര്‍ക്ക് മുന്നില്‍ ജില്ല നേരിടുന്ന വിവേചനത്തെക്കുറിച്ച് ജില്ലയിലെ ബാങ്കര്‍മാര്‍ പരാതിക്കെട്ടഴിച്ചെങ്കിലും സ്ഥിതിക്ക് മാറ്റമുണ്ടായില്ല.

ജനസംഖ്യയില്‍ മലപ്പുറത്തിന്‍െറ പകുതി മാത്രമുള്ള ജില്ലകള്‍ക്ക് ലഭിച്ച വിഹിതം പോലും ജില്ലക്ക് ഒരു ഘട്ടത്തിലും ലഭിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ നവംബറിലെ ശമ്പളം ട്രഷറികളിലേക്ക് അനുവദിച്ചതിലും ഈ വിവേചനം പ്രകടമായി. എല്ലാ ജില്ലകളിലും ആവശ്യപ്പെട്ടതിന്‍െറ 70-80 ശതമാനം തുക ലഭിച്ചപ്പോള്‍ ജില്ലക്ക് ആവശ്യപ്പെട്ടതിന്‍െറ 25 ശതമാനം തുക മാത്രമാണ് ആദ്യ ശമ്പള ദിവസങ്ങളില്‍ ലഭിച്ചത്. ആദ്യ മൂന്ന് ദിവസങ്ങളില്‍ ഒട്ടും പണമത്തൊത്ത നാല് ട്രഷറികള്‍ ജില്ലയില്‍ ഉണ്ടായിരുന്നു. സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ മാത്രമാണ് ഈ അവസ്ഥ ഉണ്ടായത്.

ഒരുദിവസം ഒരുബ്രാഞ്ചിന് ശരാശരി 80 ലക്ഷം രൂപ വീതം ലഭിച്ചാലേ ബാങ്ക്-എ.ടി.എം ഇടപാടുകള്‍ സുഗമമായി നടക്കൂ. എന്നാല്‍, അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് ഓരോ ശാഖക്കും പ്രതിദിനം ലഭിച്ചത്. വളരെ അപൂര്‍വം ദിവസങ്ങളില്‍ മാത്രമാണ് ബാങ്കുകളില്‍നിന്ന് 24,000 രൂപ തികച്ച് പിന്‍വലിക്കാന്‍ സാധിച്ചത്. 50 ദിവസവും അടച്ചിട്ട നിരവധി എ.ടി.എമ്മുകള്‍ ജില്ലയിലുണ്ട്.

 

Tags:    
News Summary - malappuram currency demonetisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.