പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് മേജർ രവി എൻ.ഡി.എ സ്ഥാനാർഥിയാകുമെന്ന് സൂചന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേജർ രവിക്ക് സന്ദേശം ലഭിച്ചു എന്നാണ് വിവരം. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ മേജർ രവി സന്ദർശിച്ചു. പാലക്കാടുകാരനായ മേജർ രവിയുടെ താരമൂല്യം നേട്ടമാകും എന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.
ഇന്നലെ മേജർ രവി ഒറ്റപ്പാലത്ത് എത്തി ബി.ജെ.പി ജില്ലാ പ്രസിഡന്‍റിനെ കണ്ടെന്നാണ് റിപ്പോർട്ട്. ബി.ജെ.പിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് ഒറ്റപ്പാലം. മാത്രമല്ല, ഒറ്റപ്പാലം നഗരസഭയിലെ പ്രധാന പ്രതിപക്ഷം ബി.ജെ.പിയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്‍റെ കെ. പ്രേംകുമാർ 74,859 വോട്ടു നേടിയാണ് ഒറ്റപ്പാലത്ത് വിജയിച്ചത്. അന്ന് കോൺഗ്രസ് സ്ഥാനാർഥി ആയിരുന്ന പി. സരിൻ 59,707 വോട്ടുകൾ നേടി.
2021ൽ പി. വേണുഗോപാലനായിരുന്നു എൻ.ഡി.എ സ്ഥാനാർഥി. 25,056 വോട്ടുകൾ അദ്ദേഹത്തിന് ലഭിച്ചു. 2016ലും പി. വേണുഗോപാലനാണ് എൻ.ഡി.എക്കായി മത്സരിച്ചത്. അന്ന് 27,605 വോട്ടുകൾ അദ്ദേഹം നേടി. കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിലും എൻ.ഡി.എക്ക് കാൽ ലക്ഷത്തിലേറെ വോട്ട് നേടാൻ കഴിഞ്ഞ മണ്ഡലമാണ് ഒറ്റപ്പാലം. എന്നാൽ 2016 തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2021ൽ എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ടുകൂടിയപ്പോൾ എൻ.ഡി.എക്ക് മണ്ഡലത്തിൽ വോട്ട് കുറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നടത്തിയ അഭിപ്രായ സർവേയിൽ പാലക്കാട് നിന്നും ഉണ്ണി മുകുന്ദൻ, ആർ. ശ്രീലേഖ, മേജർ രവി എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം ലഭിച്ചത്. മൂന്നു പേരിൽ ആരെയും മത്സരിപ്പിച്ചാൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നും പ്രവർത്തകരുടെ ആത്മവിശ്വാസം വർധിക്കുമെന്നുമായിരുന്നു ബി.ജെ.പി വിലയിരുത്തൽ. എന്നാൽ ആർ. ശ്രീലേഖ വട്ടിയൂർകാവിലായിരിക്കും മത്സരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.