മുംബൈ: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പിടിയിലായ ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര പൊലീസിലെ ഭീകരവിരുദ്ധ വിഭാഗം (എ.ടി.എസ്). കേന്ദ്ര ഇന്‍റലിജൻസ് ഏജൻസികളും എ.ടി.എസും നടത്തിയ അന്വേഷണത്തിൽ ഷാറൂഖിനെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്നാണ് പിടികൂടിയത്.
ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചതായി പറയുന്നത്. മൊബൈല്‍ ഫോണ്‍, എ.ടി.എം കാർഡ്, ആധാര്‍, പാന്‍ കാര്‍ഡുകൾ എന്നിവ ഇയാളിൽനിന്ന് പിടിച്ചെടുത്തു. ചികിത്സ തേടിയശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. വധശ്രമം, പരിക്കേല്‍പ്പിക്കല്‍, സ്ഫോടകവസ്തു ഉപയോഗം, റെയില്‍വേ നിയമത്തിലെ 151ാം വകുപ്പ് എന്നിവയാണ് ഷാറൂഖിനെതിരെ ചുമത്തിയത്.
ഷാറൂഖിനെ കേരള പൊലീസിന് കൈമാറിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളുമായി പൊലീസ് സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചതായാണ് വിവരം. അറസ്റ്റിലായത് ഷാറൂഖ് തന്നെയെന്ന് മാതാപിതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ആലപ്പുഴയിൽനിന്നു കണ്ണൂരിലേക്കു പോകുകയായിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിനുള്ളിൽ അക്രമി തീയിട്ടത്.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് ചാടിയ മൂന്നു പേർ മരിച്ചു. പൊള്ളലേറ്റ എട്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.