വടകര: എസ്.എഫ്.ഐ അക്രമത്തിനെതിരെ മടപ്പള്ളി ഗവ. കോളജിലേക്ക് നടന്ന ബഹുജന മാര്‍ച്ചിനുശേഷം നാദാപുരം റോഡ്, കൈനാട്ടി എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ ആറു വിദ്യാര്‍ഥികള്‍ക്കും ഒരു പൊലീസുകാരനും പരിക്ക്. സമരം കഴിഞ്ഞശേഷം പ്രവര്‍ത്തകര്‍ നാദാപുരം റോഡിലേക്ക് തിരിച്ചുവരുേമ്പാഴാണ് സംഘര്‍ഷം ഉടലെടുത്തത്. സ്ഥലത്ത് സി.പി.എം പ്രവര്‍ത്തകരും തമ്പടിച്ചിരുന്നു. ഇവരില്‍നിന്നും പ്രകോപനം ഉണ്ടാവുകയായിരുന്നുവെന്ന് പറയുന്നു.
എന്നാല്‍, സി.പി.എം ബോര്‍ഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് സി.പി.എം കേന്ദ്രങ്ങള്‍ അറിയിച്ചു. അതിനിടെ പൊലീസ് ലാത്തിവീശുകയും യു.ഡി.എസ്.എഫ് പ്രവര്‍ത്തകരായ ആറു വിദ്യാർഥികള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ കല്ലേറില്‍ എം.എസ്.പിയിലെ രന്‍ജിത്തിന് പരിക്കേറ്റു. കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത ശേഷം വടകരയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത്, തിരിച്ച് നാദാപുരത്തേക്ക് പോവുകയായിരുന്ന പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അപ്പോൾ അവിടെയെത്തി. ഡിവൈ.എസ്.പി അകാരണമായി വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നുവെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥികളും പൊലീസും വടകര ജില്ല ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ പരിക്കേറ്റവരെ പൊലീസിനെ കല്ലെറിഞ്ഞതിനും, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു. ചോറോട് പനങ്ങോട്ട് മുനീര്‍(26), കാര്‍ത്തികപ്പള്ളിയിലെ പുതിയേക്കല്‍ ഫിർദൗസ്(37), മണിയൂര്‍ എടക്കണ്ടി കുന്നിലെ ജറീഷ്(24), മേമുണ്ട കുനിയില്‍ മിന്ഹത്തുല്ല(19), വില്യാപ്പള്ളി പനോളിയില് ദില്‍രാജ്(19) എന്നിവരെയും കീഴല്‍ ബാങ്ക് റോഡ് സ്വദേശിയായ പതിനേഴുകാരനെയുമാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ച വിദ്യാർഥികള്‍ക്കെതിരെ നടപടിയെടുക്കാതെ ചൊവ്വാഴ്ച കോളജ് തുറക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എസ്.എഫ് യൂനിറ്റ് കമ്മിറ്റി ചൊവ്വാഴ്ച കോളജില്‍ പഠിപ്പ് മുടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.