ഐ.എം. വിജയൻ, റൊണാൾഡീഞ്ഞോ
ഒരു പതിറ്റാണ്ടിനു ശേഷം സാക്ഷാൽ റൊണാൾഡീഞ്ഞോ വീണ്ടും കേരളത്തിലേക്ക്
കൊച്ചി: കേരളത്തിന്റെ ഫുട്ബോൾ പ്രേമികളെ വീണ്ടും വിസ്മയിപ്പിക്കാൻ ബ്രസീലിയൻ മാന്ത്രികൻ സാക്ഷാൽ റൊണാൾഡീഞ്ഞോ ഒരിക്കൽക്കൂടി കേരളത്തിലേക്ക് എത്തുന്നു. 2016 ലെ കേരളം സന്ദർശനത്തിന് ഒരു പതിറ്റാണ്ടിനു ശേഷമാണ് ഈ തിരിച്ചുവരവ്. സെപ്റ്റംബർ 23-ന് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന 'റിട്ടേൺ ഓഫ് ദ ടൈറ്റൻസ്' പ്രദർശന മത്സരത്തിൽ ബ്രസീൽ ലെജൻഡ്‌സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിൽ ഏറ്റുമുട്ടും.
'ഗാമെൻ സ്പോർട്സ്' സംഘടിപ്പിക്കുന്ന മത്സരത്തിൽ മുൻ ലോക ഫുട്ബോളർ റൊണാൾഡീഞ്ഞോയ്‌ക്കൊപ്പം 2002 ലോകകപ്പ് ജേതാവായ മറ്റൊരു ബ്രസീലിയൻ ഇതിഹാസം റിവാൾഡോയും കളത്തിലിറങ്ങുന്നുവെന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത. ഇവർക്ക് പുറമെ എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, റോക് ജൂനിയർ, വിയോള, അമരാൽ, ഗുസ്താവോ നേരി, റിക്കാർഡോ ഒലിവേര, ജോർജീഞ്ഞോ തുടങ്ങിയ വമ്പൻ ബ്രസീലിയൻ മുൻതാരങ്ങളും കൊച്ചിയിലെ ഫ്ലഡ്‌ലൈറ്റുകൾക്ക് കീഴിൽ പന്തുതട്ടും. മറുഭാഗത്ത് ഇന്ത്യൻ ഓൾ സ്റ്റാർസ് നിരയിൽ ഐ.എം. വിജയൻ, ബൈചുങ് ബൂട്ടിയ, ജോ പോൾ അഞ്ചേരി, സി.കെ. വിനീത്, ക്ലൈമാക്സ് ലോറൻസ്, മഹേഷ് ഗാവ്‌ലി, ഗൗരമാംഗി സിംഗ്, റിനോ ആന്റോ, മെഹ്‌റാജുദ്ദീൻ വാഡൂ തുടങ്ങിയ ഇതിഹാസ താരങ്ങളാണ് അണിനിരക്കുന്നത്.
21 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച സേട്ട് നാഗ്ജി അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡറായാണ് 2016 ജനുവരിയിൽ റൊണാൾഡീഞ്ഞോ കോഴിക്കോട്ട് എത്തിയത്. അന്ന് കരിപ്പൂർ വിമാനത്താവളം മുതൽ നഗരവീഥികളിൽ വരെ പതിനായിരക്കണക്കിന് ആരാധകരാണ് താരത്തെ വരവേറ്റത്. എന്നാൽ, കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പരിപാടി കഴിഞ്ഞ് മടങ്ങവേ, താരം കാറിൽ കയറിയ ഉടൻ തൊട്ടുമുന്നിലേക്ക് തുരുമ്പിച്ച ട്രാഫിക് സിഗ്നൽ പോസ്റ്റ് തകർന്നുവീഴുകയായിരുന്നു. താരം പരിക്കേൽക്കാതെ രക്ഷപ്പെട്ട ദൃശ്യങ്ങൾ അന്ന് ആഗോളതലത്തിൽത്തന്നെ ചർച്ചയായി.
പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും പന്തിനോടുള്ള അടങ്ങാത്ത പ്രണയം അടുത്തിടെ ഇറ്റാലിയൻ മൂന്നാം ഡിവിഷൻ ക്ലബ്ബായ റാവെന്നയുമായി കരാറിലെത്താൻ റൊണാൾഡീഞ്ഞോയെ പ്രേരിപ്പിച്ചിരുന്നു. 'പന്തിനൊപ്പം നൃത്തം ചെയ്യാൻ എനിക്ക് ഇനി കാത്തിരിക്കാനാവില്ല' എന്ന താരത്തിന്റെ വാക്കുകൾ അന്വർത്ഥമാക്കിക്കൊണ്ട്, കൊച്ചിയിലെ മൈതാനത്ത് ഒരിക്കൽക്കൂടി ആ വിസ്മയ ഡ്രിബ്ലിംഗുകൾക്ക് സാക്ഷിയാകാൻ കാത്തിരിക്കുകയാണ് മലയാളി ഫുട്ബോൾ പ്രേമികൾ. ഇന്ത്യയിലും യു.എ.ഇയിലുമായി നടക്കുന്ന 'റിട്ടേൺ ഓഫ് ദ ടൈറ്റൻസ്' ടൂറിന്റെ ഭാഗമായാണ് ഈ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.