ശബരിമല: തീർഥാടന മുന്നൊരുക്കത്തിന് 551.50 കോടി അനുവദിച്ച് സർക്കാർ; മുൻവർഷത്തേക്കാൾ 173.7 കോടി അധികം
തിരുവനന്തപുരം: ശബരിമല തീർഥാടന മുന്നൊരുക്കത്തിനായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ സർക്കാർ അനുവദിച്ചു. ശബരിമല തീർഥാടനം സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തികൾക്കാണ് ഈ തുക വിനിയോഗിക്കുക.
ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രൊപ്പോസലിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകുകയായിരുന്നു. 2025-26 ൽ 377.80 കോടിയും 2024-25 ൽ 326.97 കോടിയുമാണ് ശബരിമല തീർത്ഥാടന മുന്നൊരുക്കൾക്ക് സർക്കാർ അനുവദിച്ചിരുന്നത്.
ശബരിമലയിലെയും നിലയ്ക്കലിലെയും നിർമാണ പ്രവർത്തനങ്ങള്‍ വൈകുന്നതിൽ ദേവസ്വം മരാമത്തിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ വിമർശിച്ചിരുന്നു. പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ സജ്ജമാക്കിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ നിലയ്ക്കാണെങ്കിൽ ബദൽ സംവിധാനത്തെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും ചീഫ് എൻജിനീയര്‍ക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് തന്‍റെ അതൃപ്തി പ്രകടിപ്പിച്ചത്.
യോഗത്തിന്‍റെ അവസാനഘട്ടത്തിലാണ് തനിക്കൊരു കാര്യം പറയാനുണ്ടെന്ന് വ്യക്തമാക്കി ഇക്കാര്യങ്ങൾ പറഞ്ഞത്. തീർഥാടനം ആരംഭിക്കുന്നതിന്‍റെ തലേന്നുവരെ നിർമാണ, അറ്റകുറ്റപ്പണി ജോലി തുടരുന്ന രീതി മാറ്റിയേ പറ്റൂവെന്ന് ദേവസ്വം ബോർഡ് ചീഫ് എൻജിനീയറെ നോക്കി അദ്ദേഹം പറഞ്ഞു. ശബരിമല ഒരുക്കം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ചയുണ്ടാകരുതെന്നും അദ്ദേഹം നിർദേശിച്ചു.
സര്‍ക്കാറും തിരുവിതാംകൂര്‍ ദേവസ്വം ബോർഡും തമ്മിലെ ശീതസമരവും യോഗത്തിൽ പ്രതിഫലിച്ചു. ദേവസ്വം ബോർഡിന്‍റെ മെല്ലപ്പോക്ക് സമീപനത്തെ രൂക്ഷമായാണ് യോഗത്തിൽ ദേവസ്വംമന്ത്രി കെ. മുരളീധരൻ വിമർശിച്ചത്. ശബരിമലയിലെ അപ്പം, അരവണ വിതരണത്തിൽ വീഴ്ചയുണ്ടായാൽ സർക്കാർ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ചാലക്കയം-പമ്പ റോഡിന്‍റെ ഉടമസ്ഥാവകാശം ദേവസ്വം ബോർഡിൽ തന്നെ നിലനിര്‍ത്താമെന്നും 15 കോടിക്ക് അറ്റകുറ്റപ്പണി നടത്താമെന്ന് പറഞ്ഞെങ്കിലും മറുപടി വൈകിയെന്നും പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.