തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി. സ്വതന്ത്രരെയടക്കം പരിഗണിച്ചെങ്കിലും രാഷ്ട്രീയ പോരാട്ടമെന്നത് മുൻനിർത്തിയാണ് സി.പി.എം സ്വരാജിനെ സ്ഥാനാർഥിയാക്കിയത്. സെക്രട്ടേറിയറ്റ് യോഗശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്വരാജിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
പാർട്ടി ചിഹ്നത്തിലും സ്വതന്ത്ര ചിഹ്നത്തിലും മത്സരിച്ച് ജയിച്ച സീറ്റിൽ സ്വരാജിന് വിജയമുറപ്പാണെന്നും വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നേറ്റത്തിന്‍റെ നാന്ദികുറിക്കുന്ന ഉജ്ജ്വല പോരാട്ടമാണ് നടക്കാൻ പോകുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
സിറ്റിങ് സീറ്റായ നിലമ്പൂരിലെ പോരാട്ടം സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്. ഇത് മുൻനിർത്തിയാണ് പ്രമുഖ നേതാവിനെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ രംഗത്തിറക്കിയത്. തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതോടെ തന്നെ സി.പി.എം തെരഞ്ഞെടുപ്പ് ചുമതല സ്വരാജിന് നൽകിയിരുന്നു. പിന്നാലെയാണിപ്പോൾ സ്ഥാനാർഥിയായത്.
മുൻ തൃപ്പൂണിത്തുറ എം.എൽ.എയായ സ്വരാജ് നിലമ്പൂർ മണ്ഡലത്തിലെ പോത്തുകൽ സ്വദേശിയാണ്. നിയമസഭയിലേക്കിത് മൂന്നാം അങ്കമാണ്. മികച്ച വാഗ്‌മിയും ഒട്ടേറെ പുസ്‌തകങ്ങളുടെ രചയിതാവുമാണ്. എസ്.എഫ്.ഐയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്.
എസ്.എഫ്.ഐ മലപ്പുറം ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കാലിക്കറ്റ് സർവകലാശാല യൂനിയൻ ചെയർമാൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യ ജോയന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ദേശാഭിമാനി റെസിഡന്റ് എഡിറ്റർ കൂടിയാണ് സ്വരാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.