തിരുവനന്തപുരം: അറബിക്കടലിലേയും ബംഗാൾ ഉൾക്കടലിലേയും ശക്തികൂടിയ ന്യൂനമർദം, ചക്രവാതച്ചുഴി എന്നിവമൂലം സംസ്ഥാനത്ത് മഴ ശക്തമാവും. വെളളിയാഴ്ചവരെ മിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനുമാണ് സാധ്യത.
തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കും. കേരള തീരത്തിന് സമീപം അറബിക്കടലിൽ ഉയർന്നനിലയിൽ ചക്രവാതചുഴിയും രൂപപ്പെട്ടു. ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദമായി ശക്തിപ്രാപിച്ചേക്കും. തുടർന്ന് ഇത് തീവ്രന്യൂനമർദമാകാൻ സാധ്യതയുണ്ട്. കേരള തീരത്തിനു സമീപം തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിലൂടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇവയുടെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും.
ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ കനത്തമഴക്കുള്ള സാധ്യതയാണ് നിലവിലുള്ളത്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ വെളളിയാഴ്ചവരെ മത്സ്യബന്ധനം ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.