Representational Image
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനതലത്തിൽ രാഷ്ട്രീയപാർട്ടികളും സംഘടനകളും നൽകുന്ന ദൃശ്യ, ശ്രവ്യ പരസ്യങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സർട്ടിഫിക്കേഷന്‍ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങണം. ജില്ല തലത്തിൽ സ്ഥാനാർത്ഥികളും വ്യക്തികളും നൽകുന്ന തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് ജില്ല തല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരമാണ് വേണ്ടത്.
നിർദിഷ്ട ഫോമിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സി ഡിയിലോ പെൻഡ്രൈവിലോ അംഗീകാരം കിട്ടേണ്ട ഉള്ളടക്കവും സമർപ്പിക്കണം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ല ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ല കലക്ടർ ആയിരിക്കും ജില്ലതല കമ്മിറ്റിയുടെ അധ്യക്ഷൻ. ഇതു സംബന്ധിച്ച അപ്പീലുകൾ പരിശോധിക്കുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി രൂപവൽകരിച്ചിട്ടുണ്ട്.
അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷിക്കുന്നതിനുള്ള മീഡിയ മോണിറ്ററിംഗ് സെല്ലും ചീഫ് ഇലക്ടറൽ ഓഫീസിൽ പ്രവർത്തിക്കുന്നു. വ്യാജ വാർത്തകൾ, പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ വാർത്തകൾ, പെയ്ഡ് ന്യൂസുകൾ എന്നിവ കണ്ടെത്തിയാൽ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.