ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന്റെ കൊട്ടിക്കലാശം ആഘോഷമാക്കി മുന്നണികൾ. മണ്ഡലങ്ങളിൽ ടൗണുകളിലും പ്രധാന കേന്ദ്രങ്ങളിലും കൊട്ടിക്കലാശം നടന്നു. ഇനിയുള്ള ഒരു ദിനം നിശബ്ദ പ്രചാരണത്തിന്റേതാണ്. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്.
കലാശക്കൊട്ടിനിടെ വിവിധ ജില്ലകളിൽ സംഘർഷം. കരുനാഗപ്പള്ളിയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ സംഘർഷമുണ്ടായി. കല്ലേറിൽ സി.ആർ. മഹേഷ് എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സൂസൻകോടി എന്നിവർക്കും പൊലീസുകാർക്കും പരിക്കേറ്റു. മാനന്തവാടിയിൽ ഐ.എൻ.എൽ-ഡി.വൈ.എഫ്.ഐ കൊടികൾ, ലീഗിന്റെയും കോൺഗ്രസിന്റെയും കൊടികളുമായി ഉരസിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് എ. സുനിലിന് നിസ്സാര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൽപറ്റയിൽ എൽ.ഡി.എഫ് കൊട്ടിക്കലാശത്തിനിടെ ഡി.എം.കെയുടെ കൊടികൾ കെട്ടിയ വാഹനം പോകുന്നത് തടഞ്ഞ് കൊടികൾ നശിപ്പിച്ചു. ചെങ്ങന്നൂരിൽ പൊലീസും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ വാക്തർക്കവും ഉന്തുംതള്ളുമുണ്ടായി. ബുധനാഴ്ച വൈകീട്ട് അഞ്ചിന് എം.സി റോഡിൽ ബഥേൽ ജങ്ഷനിലായിരുന്നു സംഭവം. എൽ.ഡി.എഫ് സ്ഥാനാർഥി സി.എ. അരുൺകുമാറിനെ ക്രെയിനിന്റെ മുകളിലേക്ക് കയറ്റി ആവേശം വാനോളം ഉയർത്തി. ഈസമയം യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെയും എൻ.ഡി.എ സ്ഥാനാർഥി ബൈജു കലാശാലയെയും അനൗൺസ്മെന്റ് വാഹനത്തിന് മുകളിൽ കയറ്റി. ഈസമയം വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ടാണ് ചെങ്ങന്നൂർ ഡിവൈ.എസ്.പി, സി.ഐ എന്നിവരുമായി യു.ഡി.എഫ് പ്രവർത്തകർ വാക്കേറ്റമുണ്ടായത്. വർക്കല, പത്തനാപുരം, മലപ്പുറം തുടങ്ങിയയിടങ്ങളിലും സംഘർഷമുണ്ടായി.
(എറണാകുളത്തെ കൊട്ടിക്കലാശത്തിൽ നിന്ന്)
മലപ്പുറം ജില്ലയിൽ വണ്ടൂർ, മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിൽ സംഘർഷമുണ്ടായി. വണ്ടൂരിൽ ഇടത് -വലത് മുന്നണികളുടെ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പൊലീസുകാരന് പരിക്കേറ്റു. വൈകീട്ട് അഞ്ചോടെയാണ് സംഭവം.
യു.ഡി.എഫ് പ്രവർത്തകർ കേന്ദ്രീകരിച്ചിരുന്ന ഭാഗത്തേക്ക് എൽ.ഡി.എഫ് പ്രവർത്തകർ കയറാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്നും തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായതായും പറയുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരന് പരിക്കേറ്റത്. മഞ്ചേരി നഗരത്തിൽ പൊലീസ് നിയന്ത്രണം മറികടന്ന് എൽ.ഡി.എഫ് -യു.ഡി.എഫ് പ്രവർത്തകർ സെൻട്രൽ ജങ്ഷനിൽ സംഘടിച്ചതാണ് പൊലീസുമായി കൈയാങ്കളിയിലെത്തിയത്. തുടർന്ന് പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി.
മലപ്പുറം നഗരത്തിൽ സ്വതന്ത്ര സ്ഥാനാർഥി കുന്നുമ്മൽ ട്രാഫിക് സർക്കിളിന് സമീപം നടത്തിയ പ്രചാരണം ചോദ്യംചെയ്ത് എൽ.ഡി.എഫ് പ്രവർത്തകർ രംഗത്ത് വന്നതോടെയാണ് ചെറിയ തർക്കത്തിന് തുടക്കമായത്. തുടർന്ന് നിയന്ത്രണം ലംഘിച്ച് യു.ഡി.എഫ് പ്രവർത്തകരും സ്ഥലത്തേക്ക് കുതിച്ചെത്തി. ഇതോടെ ഇരു വിഭാഗവും തമ്മിൽ തർക്കവും ചെറിയ സംഘർഷവുമുണ്ടായി. സർക്കിളിന് സമീപം ഇരുകൂട്ടരും നില ഉറപ്പിച്ചതോടെ എൻ.ഡി.എ പ്രവർത്തകരുമെത്തി. പിന്നീട് മൂന്നുകൂട്ടരും ചേർന്നാണ് ട്രാഫിക് സർക്കിളിൽ പ്രചാരണം നയിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂർ, കാസർകാട്, കോഴിക്കോട്, പത്തനംതിട്ട, തൃശൂർ, മലപ്പുറം ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരസ്യ പ്രചാരണം അവസാനിച്ച 24ന് വൈകീട്ട് ആറുമുതൽ 27 രാവിലെ ആറുവരെയാണ് 144 പുറപ്പെടുവിച്ചത്.
തിരുവനന്തപുരം: സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രിൽ 26ന് വേതനത്തോടുകൂടിയ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ തൊഴിലുടമകളും അവധി ഉറപ്പാക്കണമെന്ന് ലേബർ കമീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.