തൃശൂർ: ബംഗളൂരുവിൽ സുനിതയെ മർദിച്ചുകൊന്ന കേസിലെ പ്രതി ദീപക് കൃഷ്ണ കൊടുംക്രിമിനൽ. മൃഗസംരക്ഷണത്തിന്റെ മറവിൽ രാജ്യവ്യാപകമായി സാമ്പത്തിക തട്ടിപ്പും ലൈംഗിക ചൂഷണവും നടത്തുന്ന ഇയാൾക്കെതിരെ ലഹരിക്കേസ് ഉൾപ്പെടെ നിലവിലുണ്ട്. സുനിതയുടെ മരണത്തോടെ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണം വ്യാപിപ്പിച്ചു.
ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്ന ദീപക് 2011ൽ ദുബൈയിലാണ് തട്ടിപ്പുകൾക്ക് തുടക്കമിട്ടത്. റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പേരിൽ മലയാളികൾ ഉൾപ്പെടെയുള്ളവരിൽനിന്ന് കോടികൾ തട്ടി. മൂന്നു കോടിയോളം രൂപയുടെ തട്ടിപ്പിൽ നാല് കേസുകളിലായി ദുബൈയിൽ ആറുമാസം ജയിൽവാസം അനുഭവിച്ച ഇയാൾ 2017ൽ വ്യാജ പാസ്പോർട്ടിലാണ് നാട്ടിലേക്ക് കടന്നത്. പിന്നീട് തെരുവുനായ്ക്കളെ മറയാക്കിയായിരുന്നു തട്ടിപ്പുകൾ. ബി.എം.ഡബ്ല്യു കാറിൽ നായ്ക്കളുമായി പുതുച്ചേരിയിലെത്തി ബംഗളൂരുവിൽ ഷെൽട്ടർ ഒരുക്കാനെന്ന് പറഞ്ഞ് മൃഗസ്നേഹികളിൽനിന്ന് പണം തട്ടി മുങ്ങി. തിരുവനന്തപുരം തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കൊക്കെയ്ൻ കൈവശം വെച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.