തിരുവനന്തപുരത്തെത്തിയ എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനൊപ്പം വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് വരുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികളുടെ ഭാഗമായി ബുധനാഴ്ച കോൺഗ്രസ് എം.എൽ.എമാരുടെ യോഗം വിളിച്ചു. ഹൈകമാൻഡ് നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച 10.30ന് കെ.പി.സി.സി ആസ്ഥാനത്താണ് ആദ്യ പാർലമെന്‍ററി പാർട്ടി യോഗം ചേരുക. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. എം.എൽ.എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള അവസാന ശ്രമങ്ങളിലാണ് ഗ്രൂപ്പ് ക്യാമ്പുകൾ.
എം.എൽ.എമാരുടെ പിന്തുണയുടെ എണ്ണമെടുക്കലിനപ്പുറം അവരുടെ അഭിപ്രായംകൂടി കേൾക്കുമെന്നാണ് വിവരം. ഹൈകമാൻഡ് നിരീക്ഷകർ ഓരോരുത്തരെ നേരിൽ കാണും. അഭിപ്രായങ്ങൾ സമാഹരിച്ച ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈകമാൻഡിനെ ചുമതലപ്പെടുത്തി കോൺഗ്രസ് യോഗം ഒറ്റവരി പ്രമേയം പാസാക്കും. മറ്റ് സംസ്ഥാനങ്ങളിലെ നടപടിക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിക്കും. കെ.പി.സി.സി മുൻ പ്രസിഡന്‍റുമാർ, എം.പിമാർ എന്നിവരുടെ അഭിപ്രായവും ആരായും.
ഇതിനിടെ മല്ലികാർജുൻ ഖാർഗെ, എ.കെ ആന്‍റണി ഉൾപ്പെടെ മുതിർന്ന നേതാക്കളുമായും ആശയവിനിമയം നടത്തിയേക്കും. വ്യാഴാഴ്ച തന്നെ കൂടിക്കാഴ്ച പൂർത്തിയാക്കാനാണ് ശ്രമം. ഇവർ ഡൽഹിയിലെത്തി എ.ഐ.സി.സിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെ വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ ഡൽഹിക്ക് വിളിപ്പിക്കും. നിരീക്ഷകരുടെ റിപ്പോർട്ടിന് പുറമേ, സ്ഥാനാർഥി നിർണയത്തിൽ സ്വീകരിച്ചതിന് സമാനമായി ജനവികാരം മനസ്സിലാക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കുമെന്നും വിവരമുണ്ട്. ഞായറാഴ്ച ഹൈകമാൻഡ് നടപടികൾ പൂർത്തിയാക്കി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ചൊവ്വാഴ്ച കേരളത്തിലെത്തിയ നിരീക്ഷകർ കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫ്, മുന്നണി കൺവീനർ അടൂർ പ്രകാശ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടിറി ദീപാദാസ് മുൻഷിയുടെ സാന്നിധ്യം ഒഴിവാക്കണമെന്ന് സതീശൻ വിഭാഗം ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കുമോ എന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.