ബി.ജെ.പിയുടെ ‘വളർച്ച’ മുന്നണികൾക്ക് വെല്ലുവിളി

തിരുവനന്തപുരം: മൊത്തം വോട്ടുവിഹിതം കുറഞ്ഞെങ്കിലും 20 മണ്ഡലങ്ങളിൽ 20 ശതമാനത്തിലധികം വോട്ട് നേടിയ ബി.ജെ.പി ഇരുമുന്നണികൾക്കും വെല്ലുവിളിയാകുന്നു. അതേസമയം, കഴിഞ്ഞ ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ എൻ.ഡി.എയുടെ വോട്ട് വിഹിതത്തിൽ കുറവുണ്ടായി. ലോക്സഭ തെരഞ്ഞെടുപ്പിൽ 19.26 ശതമാനം വോട്ട് നേടിയ എൻ.ഡി.എക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ 14.71 ശതമാനം മാത്രമാണ് ലഭിച്ചത്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ 14.13 ശതമാനമായി കുറഞ്ഞെന്നാണ് കണക്കുകൾ.

അതേസമയം, 20ഓളം മണ്ഡലങ്ങളിൽ 20 ശതമാനത്തിലേറെ വോട്ടുകൾ നേടിയത് പാർട്ടിക്ക് പ്രതീക്ഷ നൽകുന്നതാണ്. നേമം (41.1 ശതമാനം), ചാത്തന്നൂർ (38.5), മഞ്ചേശ്വരം (36.4), കഴക്കൂട്ടം (35.9), പാലക്കാട് (33.8), കാസർകോട് (32.2), ആറ്റിങ്ങൽ (31.3), തിരുവല്ല (33.1), തിരുവനന്തപുരം (30.2) എന്നിങ്ങനെയാണ് വോട്ടു ശതമാനം. നാട്ടിക, വട്ടിയൂർക്കാവ്, ഹരിപ്പാട്, കോഴിക്കോട് നോർത്ത്, കാട്ടാക്കട, കോഴിക്കോട് സൗത്ത്, ഒറ്റപ്പാലം, പൂഞ്ഞാർ, നെടുമങ്ങാട്, പാലാ, തൃശൂർ തുടങ്ങിയ മണ്ഡലങ്ങളിൽ 20 ശതമാനത്തിലധികം വോട്ടു നേടി.

നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിൽ ജയിച്ച ബി.ജെ.പി, യു.ഡി.എഫ് അനുകൂല സൂനാമി ഇല്ലായിരുന്നെങ്കിൽ പത്തിലധികം സീറ്റുകളിൽ ജയിക്കുമായിരുന്നുവെന്ന സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഈ വളർച്ച ഭാവിയിൽ ഏത് മുന്നണിയെ ക്ഷീണിപ്പിക്കുമെന്നതാകും കേരളത്തിൽ നിർണായകമാകുക.

എൽ.ഡി.എഫിന്‍റെ മൂന്ന് സിറ്റിങ് സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചത്. ഇവിടങ്ങളിൽ യു.ഡി.എഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ, വോട്ടുകളിൽ വർധനയുണ്ടായി. വിജയം പ്രതീക്ഷിച്ച പലയിടങ്ങളിലും ബി.ജെ.പിയുടെ സാധ്യത യു.ഡി.എഫ് സ്ഥാനാർഥികൾ കണ്ടു. മറുഭാഗത്ത്, ബി.ജെ.പി ജയിച്ച മണ്ഡലങ്ങളിൽ എൽ.ഡി.എഫ് വോട്ടുകളിൽ ഇടിവ് സംഭവിച്ചത് ഗൗരവത്തോടെ കാണണം.

കഴക്കൂട്ടത്ത് 2021ൽ 63,690 വോട്ടുണ്ടായിരുന്ന എൽ.ഡി.എഫിന് ഇത്തവണ 46,136 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. 17,554 വോട്ടിന്‍റെ കുറവ്. ചാത്തന്നൂരിൽ 2021ൽ 59,296 വോട്ട് ലഭിച്ചത് ഇത്തവണ 47,525 വോട്ടായി. 11,771 വോട്ടിന്‍റെ കുറവ്. നേമത്ത് എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ട് കുറഞ്ഞു. 2021ൽ 36,524 വോട്ടുകൾ ലഭിച്ച യു.ഡി.എഫിന് ഇത്തവണ 29,730 വോട്ടുകളേ ലഭിച്ചുള്ളൂ. 2021ൽ 55,837 വോട്ട് ലഭിച്ച എൽ.ഡി.എഫിന് ഇത്തവണ കിട്ടിയത് 52,214. കുറവ് 3,623. ബി.ജെ.പി 51,888 ൽ നിന്ന് 57,192ലേക്ക് എത്തി. എന്നാൽ, എസ്.ഐ.ആർ ഉൾപ്പെടെ കാരണങ്ങളാൽ വോട്ട് കുറഞ്ഞതിനാലാണ് ഈ കണക്കെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ് മുന്നണികൾ. ആറ്റിങ്ങൽ, തിരുവല്ല, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലാണ് ബി.ജെ.പി ഇത്തവണ രണ്ടാമതെത്തിയത്.

Tags:    
News Summary - BJP's 'growth' challenged Political Party Alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.