തിരുവനന്തപുരം: വിവാദങ്ങളുടെ കുത്തൊഴുക്ക് കണ്ട പ്രചാരണ കോലാഹലങ്ങൾക്ക് ഞായറ ാഴ്ച തിരശ്ശീല വീഴും. തിങ്കളാഴ്ചത്തെ നിശ്ശബ്ദ പ്രചാരണത്തിനുശേഷം 23ന് ലോക്സഭ യിലേക്ക് ആരെ അയക്കണമെന്ന് കേരളം വിധിയെഴുതും. ഫലമറിയാൻ ഒരുമാസത്തെ കാത്തിരിപ്പ്. നിർണായക തെരഞ്ഞെടുപ്പിൽ തങ്ങൾക്കാണ് മേൽക്കൈ എന്ന് ഇടതുപക്ഷവും യു.ഡി.എഫും വിലയിരുത്തുന്നു. അക്കൗണ്ട് തുറക്കുമെന്ന അവകാശവാദത്തിലാണ് ബി.ജെ.പി.
21ന് വൈകുന്നേരം ആറു വരെയാണ് പരസ്യ പ്രചാരണത്തിന് അനുമതി. കൊട്ടിക്കലാശം ആവേശോജ്ജ്വലമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. ഒപ്പം അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ കർശന സുരക്ഷ ഒരുക്കി പൊലീസും. ദേശീയ നേതാക്കൾ ഉഴുതുമറിച്ച മണ്ണിൽ അവസാനവട്ട അടിയൊഴുക്കിനുള്ള തന്ത്രങ്ങളാണ് ഒരുങ്ങുന്നത്. പര്യടനങ്ങൾ ഏറക്കുറെ പൂർത്തിയാക്കിയ സ്ഥാനാർഥികൾ വിട്ടുപോയവ പൂർത്തീകരിക്കാനുള്ള തിരക്കിലാണ്. യു.ഡി.എഫിനുവേണ്ടി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കം നേതാക്കളും ഇടതുമുന്നണിക്കുവേണ്ടി സീതാറാം യെച്ചൂരി, സുധാകർ റെഡ്ഡി അടക്കമുള്ളവരും ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ എന്നിവരുമാണ് ജനത്തെ ഇളക്കിമറിക്കാനെത്തിയത്.
എതിരാളികളെ മുറിപ്പെടുത്തുന്ന, ജനങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന പ്രചാരണരീതിയായിരുന്നു ചില നേതാക്കളെങ്കിലും ഇക്കുറി പയറ്റിയത്. അതുകൊണ്ടുതന്നെ വിവാദങ്ങളും നടപടികളും കേസുകളും വിലക്കുകളും ഏറെയായിരുന്നു. 21ന് വൈകുന്നേരം ആറുവരെയാണ് പരസ്യപ്രചാരണത്തിന് അനുമതി. 20 മണ്ഡലങ്ങളിൽ 2.61 േകാടി (2,61,51,534) വോട്ടർമാർക്കാണ് ഇക്കുറി സമ്മതിദാന അവകാശം. ഇതിൽ 1.26 കോടി പുരുഷന്മാരും 1.34 കോടി സ്ത്രീകളുമാണ്. 174 ട്രാൻസ്ജെൻഡർ വോട്ടുണ്ട്. 87648 പ്രവാസി വോട്ടും ഇതിൽപെടും. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ േവാട്ടർമാർ. 13.78 ലക്ഷം. 227 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. 20 പേർ മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. കുറവ് ആറ് പേർ മത്സരിക്കുന്ന ആലത്തൂരിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.