വയനാട് ജില്ല പൊലീസ് മേധാവി എസ്. ദേവമനോഹർ
കൽപറ്റ: വയനാട്ടിൽ ആകെയുള്ളത് 18 പൊലീസ് സ്റ്റേഷനുകൾ. ഇവയിൽ 15 എണ്ണത്തിന്റെയും ചുമതലകൾ ഇനി എസ്.ഐക്ക് കൈമാറും. കൽപറ്റയിലാണ് ജില്ല പൊലീസ് മേധാവിയുടെ കാര്യാലയമുള്ളത്. നവംബർ 1980 നവംബർ ഒന്നു മുതലാണ് വയനാട് ജില്ല പൊലീസ് ഓഫിസ് പ്രാബല്യത്തിൽ വന്നത്. കൽപറ്റ, സുൽത്താൻ ബത്തേരി സ്റ്റേഷനുകളിലും സൈബർ പൊലീസ് സ്റ്റേഷനിലും ഇൻസ്പെക്ടർ എസ്.എച്ച്.ഒക്ക് തന്നെയായിരിക്കും പുതിയ ക്രമീകരണ പ്രകാരം തുടർന്നും ചുമതലയുണ്ടാവുക.
സംസ്ഥാനത്ത് പുതിയ സർക്കാർ ചുമതലയേറ്റശേഷം സ്റ്റേഷനുകളിൽ എസ്.എച്ച്.ഒ ഘടന വ്യത്യാസം വരുത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ സ്റ്റേഷനുകളിലും മാറ്റം വരുന്നത്. കൽപറ്റ ട്രാഫിക് യൂനിറ്റ് കൽപറ്റ സ്റ്റേഷൻ പരിധിയിലാണ് വരുക. ബത്തേരി ട്രാഫിക് യൂനിറ്റും മുത്തങ്ങ ഔട്ട് പോസ്റ്റും ബത്തേരി സ്റ്റേഷൻ പരിധിയിലാണ്. മീനങ്ങാടി സർക്കിളിനു കീഴിൽ മാത്രമാണ് മൂന്നു പൊലീസ് സ്റ്റേഷനുകൾ വരുന്നത്. ബാക്കി സർക്കിളുകൾക്ക് കീഴിൽ രണ്ടു പോലീസ് സ്റ്റേഷനുകൾ വീതമാണ് വരുന്നത്.
കൽപറ്റ, ബത്തേരി സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ വരുന്നത്. ഇതിനാൽ ലോ ആൻഡ് ഓർഡർ പരിഗണിച്ചാണ് ഈ രണ്ട് സ്റ്റേഷനുകളിലും ഇൻസ്പെക്ടർമാർക്കുള്ള ചുമതല നിലനിർത്തിയത്. ജില്ല ഹെഡ്‌ക്വാർട്ടേഴ്സുള്ള സ്ഥലമായതിനാലുമാണ് കൽപറ്റയെ ഇൻസ്പെക്ടർ ചുമതലയിലേക്ക് പരിഗണിച്ചത്. ഐ.ടി ആക്ടുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണച്ചുമതല ഇൻസ്പെക്ടറിനോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥർക്കാണ്. അതിനാലാണ് സൈബർ പൊലീസ് സ്റ്റേഷന്റെ ചുമതലയും ഇൻസ്പെക്ടർക്ക് തന്നെ നിലനിർത്തിയത്. ഘടനാവ്യത്യാസം നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കിളുകൾ രൂപവത്കരിച്ചാണ് സർക്കിൾ ഇൻസ്പെക്ടർമാർക്ക് (സി.ഐ) ചുമതല നൽകുന്നത്. സേനയുടെ കാര്യക്ഷമത വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിൽ ഏഴു സർക്കിളുകളാണ് ഉണ്ടാവുക. രണ്ടോ, മൂന്നോ സ്റ്റേഷനുകൾ ഒരു സർക്കിളിന്റെ കീഴിൽ വരും. ഓരോ സർക്കിളിന്റെയും ചുമതല സർക്കിൾ ഇൻസ്പെക്ടർക്ക് നൽകും.
വൈത്തിരി (വൈത്തിരി, മേപ്പാടി), കമ്പളക്കാട് (കമ്പളക്കാട്, പടിഞ്ഞാറത്തറ), മാനന്തവാടി (മാനന്തവാടി, മാനന്തവാടി ട്രാഫിക് യൂണിറ്റ്, പനമരം), തിരുനെല്ലി (തിരുനെല്ലി, തലപ്പുഴ), വെള്ളമുണ്ട (വെള്ളമുണ്ട, തൊണ്ടർനാട്), മീനങ്ങാടി (മീനങ്ങാടി, അമ്പലവയൽ, നൂൽപ്പുഴ), പുൽപള്ളി (പുൽപള്ളി, കേണിച്ചിറ) എന്നിവയാണ് ജില്ലയിലെ പൊലീസ് സർക്കിളുകൾ. ഓരോ സർക്കിളിന്റെയും പരിധിയിൽ വരുന്ന സ്റ്റേഷനുകളാണ് ബ്രാക്കറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.