കൽപറ്റ: ജില്ലയില്‍ ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടു യന്ത്രങ്ങളുടെ കമീഷനിങ് പൂര്‍ത്തിയായി. മുട്ടില്‍ ഡബ്ല്യു.എം ഒ കോളജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ്, മാനന്തവാടി സെന്റ് പാട്രിക് സ്കൂള്‍ എന്നിവിടങ്ങളില്‍ നടന്ന കമീഷനിങ്ങില്‍ 576 വോട്ടുയന്ത്രങ്ങളും റിസര്‍വ്വായി വെച്ച യന്ത്രങ്ങളുമാണ് കമീഷന് ചെയ്തത്.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ, പൊലീസ് നിരീക്ഷകന് അശോക് കുമാര്‍ സിങ്, ചെലവ് നിരീക്ഷകന് കൈലാസ് പി. ഗെയ്ക് വാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കമീഷനിങ്. അസി. റിട്ടേണിങ് ഓഫിസര്‍മാരയ സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ഇ. അനിതകുമാരി, സി. മുഹമദ് റഫീഖ് എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.
സ്ഥാനാർഥി നിശ്ചയിക്കുന്ന ഏജന്റുമാരുടെയും ജില്ലക്ക് അനുവദിച്ച ബെല്‍ എന്‍ജിനീയര്‍മാരുടെയും സാന്നിധ്യത്തിലാണ് ഇ.വി.എം കമീഷനിങ് നടന്നത്. കമീഷന് പൂര്‍ത്തിയായതോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെല്ലാം സീല്‍ ചെയ്തു. ഇവ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. വോട്ടെടുപ്പിന് തലേന്ന് സ്ട്രോങ് റൂം തുറന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇവ കൈമാറും.
ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ വീട്ടില്‍നിന്ന് വോട്ട് (ഹോം വോട്ടിങ്) സംവിധാനത്തിലൂടെ ആദ്യ ദിനത്തില്‍ 1652 പേര് വോട്ട് ചെയ്തു. മുന്‍കൂട്ടി അപേക്ഷ നല്കിയ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 1096 പേരും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 556 പേരുമാണ് ആദ്യ ദിനത്തില്‍ വീട്ടില്‍നിന്ന് വോട്ട് പ്രക്രിയയില്‍ പങ്കാളികളായത്. നടവയല്‍ നെയ്ക്കുപ്പയില്‍ ഹോം വോട്ടിങ് നടപടി ക്രമങ്ങള്‍ ജില്ല കലക്ടര്‍ ഡോ. രേണുരാജ് നിരീക്ഷിച്ചു.
ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ വീടുകളിലെത്തിയാണ് വോട്ട് ചെയ്യിപ്പിച്ചത്. വീട്ടില്‍ നിന്നും വോട്ട് ചെയ്യുന്നതിന് ജില്ലയില്‍ 5821 പേരാണ് അപേക്ഷ നല്‍കിയത്. മാനന്തവാടി, കൽപറ്റ, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലായി ആകെ 86 പോളിങ് ടീമുകളാണ് ഹോം വോട്ടിങ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.