കല്പറ്റ: മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധി എം.പി ശനിയാഴ്ച രാവിലെ 11ന് നെന്മേനി ഗ്രാമപഞ്ചായത്തിലെ കോളിയാടിയില്‍ നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ സംബന്ധിക്കും. ശനിയാഴ്ച ജില്ലയിൽ ഈ പരിപാടി മാത്രമാണ് രാഹുലിനു ഉള്ളത്. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നടക്കുന്ന യു.ഡി.എഫ് പൊതുയോഗത്തിൽ പങ്കെടുക്കും.വെള്ളിയാഴ്ച ഡൽഹിയിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി 12.40 ഓടെയാണ് മാനന്തവാടിയിൽ എത്തിയത്. ഒണ്ടയങ്ങാടി സെന്റ് മാര്ട്ടിന് പള്ളി പാരീഷ് ഹാളില്‍ നടന്ന മാനന്തവാടി ഫാര്‍മേഴ്സ് ബാങ്ക് കെട്ടിടോദ്ഘാടനമായിരുന്നു ജില്ലയിലെ ആദ്യ പരിപാടി. തുടർന്ന് കൽപറ്റയിലെ എസ്.എഫ്.ഐ പ്രവർത്തകർ തകർത്ത എം.പി ഓഫിസ് സന്ദർശിച്ചു. കലക്ടറേറ്റിൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ സംബന്ധിച്ച രാഹുൽ ഗാന്ധി പിന്നീട് സുൽത്താൻ ബത്തേരിയിൽ യു.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമത്തിൽ പങ്കെടുത്തു. പരിസ്ഥിതി ലോല മേഖല വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ ആവശ്യപ്പെട്ട് ആയിരങ്ങൾ പങ്കെടുത്ത റാലി നയിച്ച രാഹുൽ പൊതുയോഗത്തെയും അഭിസംബോധന ചെയ്തു.
ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് രാഹുൽ മലപ്പുറം വണ്ടൂരിലേക്ക് പുറപ്പെടുക. ജൂലൈ മൂന്നിന് രാവിലെ 9.30ന് നിലമ്പൂര്‍ കരുളായി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പടി-വലാമ്പുറം-കൊട്ടന്‍പാറ റോഡ് ഉദ്ഘാടനമാണ് രാഹുല്‍ഗാന്ധിയുടെ ആദ്യപരിപാടി. 11.35ന് വണ്ടൂര്‍ ചോക്കാട് ടൗണില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ആംബുലന്‍സ് ആൻഡ് ട്രോമ കെയര്‍ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. മൂന്ന് മണിക്ക് മാമ്പാട്ട് എസ്.എസ്.എല്‍. സി, പ്ലസ്ടു പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. വൈകീട്ട് 4.15ന് വണ്ടൂര്‍ ഗോള്‍ഡന്‍വാലി ഓഡിറ്റോറിയത്തിൽ വിവിധ ക്ലബുകള്‍ക്കുള്ള ജഴ്സി വിതരണം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.10ന് വണ്ടൂര്‍ പോരൂര്‍ പുളിയക്കോട് കെ.ടി. കണ്വെന്ഷന് സെന്ററില്‍ പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും രാഹുൽ ഗാന്ധി നിര്‍വഹിക്കും. തുടർന്ന് അദ്ദേഹം കേരളത്തിൽ നിന്ന് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.