നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം

നിയമസഭാ തെരഞ്ഞെടുപ്പിന് വിപുലമായ ഒരുക്കം

കൽപറ്റ: നിയമസഭാ തെരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിന് ജില്ലയില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ നടപടികള്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടര്‍മാരുടെ മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ ആകെ 6,42,693 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3,28,525 സ്ത്രീകളും 3,14,165 പുരുഷന്മാരും, മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടും. ജില്ലയിലാകെ 715 പോളിങ് സ്റ്റേഷനുകളാണുള്ളത്. മാനന്തവാടി മണ്ഡലം: 237, കല്‍പറ്റ: 227, സുല്‍ത്താന്‍ ബത്തേരി: 251. ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാര്‍ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ നിയന്ത്രിക്കുന്ന പ്രത്യേക വനിതാ പോളിങ് സ്റ്റേഷനുകളും പുതിയ തലമുറക്കായി ജെന്‍സി ബൂത്തുകളും ഇത്തവണ ഉണ്ടാകും.

തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനായി ജനറല്‍, പൊലീസ്, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍ ബുധനാഴ്ച ജില്ലയിലെത്തും. വോട്ടെടുപ്പിന് ശേഷമുള്ള സ്‌ക്രീനിങ് നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ നിരീക്ഷര്‍ ജില്ലയില്‍ ഉണ്ടാകും. ഗോത്രവര്‍ഗ മേഖലകളില്‍ നിന്നുള്ള വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്ന് പ്രൊമോട്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തും. 85ന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള ഹോം വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തും.

മാനന്തവാടി മണ്ഡലത്തിന്റെ റിട്ടേണിങ് ഓഫിസര്‍ സബ് കലക്ടര്‍ അതുല്‍ സാഗറും കല്‍പറ്റ എല്‍.ആര്‍. ഡെപ്യൂട്ടി കലക്ടര്‍ കെ.കെ. ബിനിയും ബത്തേരിയുടേത് എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ ബിന്ദുവുമാണ്.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി മാര്‍ച്ച് 15 വരെ ലഭിച്ച അപേക്ഷകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പട്ടികയില്‍ ഉള്‍പ്പെടുത്തും.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 23 ആണ്.

ക്രമസമാധാനം ഉറപ്പുവരുത്താൻ നടപടി

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ സ്വീകരിച്ചിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ജില്ല പൊലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ വിശദീകരിച്ചു. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനും സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനുമായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ ജില്ലയിലെ എല്ലാ അതിര്‍ത്തികളിലും കര്‍ശന പരിശോധന ആരംഭിച്ചു. അന്തര്‍സംസ്ഥാന, അന്തര്‍ജില്ല അതിര്‍ത്തികള്‍ നിരീക്ഷണത്തിലാണ്. ജില്ലയിലെ 13 അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളും നാല് അന്തര്‍ജില്ല ചെക്ക് പോസ്റ്റുകളും വഴി പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍, ഫ്ലയിങ് സ്‌ക്വാഡുകള്‍ എന്നിവയുടെ പ്രവര്‍ത്തനം സജീവമായി ആരംഭിച്ചെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ബി.എസ്.എഫിന്റെ രണ്ട് കമ്പനി ജില്ലയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ ഒരാഴ്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തിവരികയാണ്. കേന്ദ്ര സേനയുടെ നേതൃത്വത്തിലും നിരീക്ഷണം നടന്നുവരുന്നു. വോട്ടെടുപ്പ് അടുക്കുന്നതോടെ വാഹന പരിശോധനയും നിരീക്ഷണവും കൂടുതല്‍ ശക്തമാക്കുമെന്നും ജനങ്ങള്‍ക്ക് സ്വതന്ത്രവും നീതിപൂര്‍വവുമായ തെഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളുണ്ടാകുമെന്നും എസ്.പി അറിയിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വോട്ടര്‍മാരുള്ളത് കണിയാമ്പറ്റ ഈസ്റ്റ് വിങ്

കല്‍പറ്റ നിയോജക മണ്ഡലത്തിലെ ജി.എല്‍പി സ്‌കൂള്‍ കണിയാമ്പറ്റ ഈസ്റ്റ് വിങ് ആണ് ജില്ലയിൽ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള പോളിങ് സ്‌റ്റേഷന്‍. 1341 വോട്ടര്‍മാരാണുള്ളത്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ കുറിച്യാട് മുന്‍ ഏകാധ്യാപക വിദ്യാലയത്തിലാണ് കുറവ് വോട്ടര്‍മാരുള്ളത്. 71 പേരാണിവിടെ വോട്ട് ചെയ്യുക. ജില്ലയില്‍ ആകെ 167 സുരക്ഷാ പ്രാധാന്യമുള്ള ബൂത്തുകള്‍ ഉണ്ട്. ഇതില്‍ 98 പോളിങ് സ്റ്റേഷനുകള്‍ എല്‍.ഡബ്ല്യൂ.ഇ ബൂത്തുകളും 69 പോളിങ് സ്റ്റേഷനുകള്‍ ക്രിട്ടിക്കല്‍ ബൂത്തുകളുമാണ്.

വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

ഓരോ നിയമസഭാ മണ്ഡലത്തിനും പ്രത്യേക വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ സെന്റ് പാട്രിക്‌സ് സ്‌കൂള്‍, കല്‍പറ്റ നിയോജക മണ്ഡലത്തില്‍ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ സെന്റ് മേരീസ് കോളജ് എന്നിവ വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.

ഓരോ മണ്ഡലത്തിലും ഓരോ ടീം വീതം മാതൃകാ പെരുമാറ്റച്ചട്ടം നിരീക്ഷിക്കും. സ്റ്റാറ്റിക് സര്‍‌വെയലന്‍സ് ടീം: 10 പോയിന്റുകളിലായി 20 സ്‌ക്വാഡുകള്‍. ഫ്ലയിങ് ടീം: മൂന്ന് മണ്ഡലങ്ങളിലായി 15 ടീമുകള്‍ (ഓരോ മണ്ഡലത്തിലും അഞ്ച് ടീമുകള്‍ വീതം). വീഡിയോ സര്‍‌വെയലന്‍സ് ടീം: ഓരോ മണ്ഡലത്തിലും ഒരു ടീം വീതം (ആകെ മൂന്ന്).

വനിതാ പോളിങ് സ്റ്റേഷനുകള്‍

ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും സ്ത്രീ സൗഹൃദ ‘പിങ്ക്’ പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. ലിറ്റില്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍ മാനന്തവാടി- പോളിങ് സ്റ്റേഷന്‍ നമ്പര്‍ 89, എച്ച്.ഐ.യു.പി.എസ് കൽപറ്റ- പോളിങ് സ്റ്റേഷന്‍ 101, ജി.എല്‍.പി.എസ് പൂമല -പോളിങ് സ്റ്റേഷന്‍ 126 എന്നിവയാണ് വനിതാ പോളിങ് സ്റ്റേഷനുകള്‍. ജില്ലയില്‍ 48 മാതൃകാ പോളിങ് സ്റ്റേഷനുകളാണുള്ളത്.

മാനന്തവാടി 16, കല്‍പറ്റ 17, സുല്‍ത്താന്‍ ബത്തേരി 15. ഒരു പോളിങ് ബൂത്തില്‍ നാല് ഉദ്യോഗസ്ഥര്‍ വീതം 715 ബൂത്തുകളിലായി 2860 ഉദ്യോഗസ്ഥരും 572 റിസര്‍വ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 3431 പേരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കും.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പോലെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടര്‍മാരുടെ മികച്ച പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. വോട്ടിങ് ശതമാനം വർധിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്നുള്ള അറിയിപ്പുകള്‍ ശ്രദ്ധിക്കണം. സ്റ്റോര്‍ റൂം തുറക്കുമ്പോഴും റാന്‍ഡമൈസേഷന്‍ സമയത്തും പ്രശ്നബാധിതമെന്ന് കണ്ടെത്തിയ ബൂത്തുകളിലും തങ്ങളുടെ ഏജന്റുമാര്‍ ഉണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉറപ്പുവരുത്തണം.

ജില്ലയിലെ 715 പോളിങ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് സമയത്ത് വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വനംവകുപ്പിന്റെ സഹായം ഉറപ്പാക്കും. വോട്ടര്‍മാര്‍ക്ക് ഭയമില്ലാതെ വന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട നിരീക്ഷകര്‍ ബുധനാഴ്ച ജില്ലയിലെത്തും. വോട്ടെടുപ്പിന് ശേഷമുള്ള സ്‌ക്രീനിങ് നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ ജില്ലയില്‍ തുടരും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് വേണം തിരഞ്ഞെടുപ്പ് നടത്താന്‍. റാലികള്‍ക്കും മൈക്ക് ഉപയോഗത്തിനുമുള്ള അനുമതികള്‍ ‘സുവിധ’ പോര്‍ട്ടല്‍ വഴി വേഗത്തില്‍ നല്‍കാന്‍ റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

യോഗത്തില്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എ. ജയശ്രീ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ആര്‍. രാധാകൃഷ്ണന്‍, എം.ടി. ഇബ്രാഹിം, റസാഖ് കല്‍പറ്റ, വി.പി. വര്‍ക്കി, എന്‍.പി. രജിത്, പി.കെ. രാജന്‍, വി.എ. മജീദ്, കെ. സുഗതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Tags:    
News Summary - Extensive preparations for the assembly elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.