ശ്രീനാഥ് കളിക്കളത്തിൽ
മുണ്ടേരി: നിരവധി ഫുട്ബാൾ താരങ്ങളെ പ്രഫഷനൽ മികവിലേക്കു ഉയർത്തിയ വയനാട് യുണൈറ്റഡിന്റെ ചിറകിലേറി മുണ്ടേരി മണിയൻകോട് സ്വദേശി ശ്രീനാഥ് ഇനി ഈസ്റ്റ് ബംഗാളിന്റെ ബൂട്ടണിയും. മണിയങ്കോട് മാനിവയലിലെ എം. ശ്രീനാഥാണ് ഇന്ത്യൻ സൂപ്പർ ലീഗ് ടീം ആയ ഈസ്റ്റ് ബംഗാളിന്റെ റിസർവ് ടീമിൽ അംഗമായത്. രണ്ടുവർഷത്തേക്കാണ് ക്ലബ്ബുമായി കരാർ. മികച്ച പ്രകടനം നടത്തുകയാണെങ്കിൽ ഫസ്റ്റ് ടീം അംഗമായി ഐ.എസ്.എല്ലിലും പന്തുതട്ടാനാകും. വയനാട് യുണൈറ്റഡ് എഫ്.സിയിൽ ചേർന്നതോടെയാണ് ശ്രീനാഥ് പ്രഫഷനൽ ഫുട്ബാളിന്റെ വലിയ ലോകം പരിചയപ്പെടുന്നത്.
ക്ലബിലൂടെ സന്തോഷ് ട്രോഫി ക്യാമ്പിലുമെത്തി. അഞ്ചു വർഷം യുണൈറ്റഡ് എഫ്.സിയിലാണ് ശ്രീനാഥ് പന്തുതട്ടിയത്. രണ്ടു വർഷമായി ബംഗാളിലെ മൈതാനങ്ങളെ കളി മികവിനാൽ ത്രസിപ്പിക്കുന്നു. ബംഗാളിലെ ഏറ്റവും വലിയ ഫുട്ബാൾ ലീഗായ കൽക്കട്ട ലീഗിൽ കൽക്കത്ത യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിനായി ബൂട്ടണിഞ്ഞു. ഐ ലീഗ് സെക്കന്റ് ഡിവിഷനിലും മികച്ച കളി പുറത്തെടുത്തു. ഇതോടെയാണ് ഈസ്റ്റ് ബംഗാൾ ടീമിൽ ഇടം കണ്ടെത്താനായത്. സൂപ്പർ ലീഗ് കേരളയിൽ ആദ്യ സീസണിൽ ഫോഴ്‌സ കൊച്ചിയുടെ താരമായിരുന്നു.
യുണൈറ്റഡ് എഫ്.സിയുടെ മുൻ ഹെഡ് കോച്ച് സനൂഷ് രാജും ഡെയ്സൺ ചെറിയാനുമാണ് ശ്രീനാഥിനെ പ്രൊഫഷണൽ ഫുട്ബോളിന്റെ മുറ്റത്തേക്ക് വഴിതിരിച്ചുവിട്ടത്. ജൂൺ 16ന് ക്യാമ്പിൽ ചേരാനായി ശ്രീനാഥ് കൊൽക്കത്തയിലെത്തും. 2022-23ലാണ് സന്തോഷ് ട്രോഫി ക്യാമ്പിലുണ്ടായിരുന്നത്. മുണ്ടേരി സ്‌കൂൾ മൈതാനത്ത് ഫുട്ബാൾ കളിച്ചാണ് തുടക്കം. മുന്‍ ജില്ല ടീം ക്യാപ്റ്റന്‍ മുഹമ്മദ് റഫീഖാണ് ശ്രീനാഥിലെ കഴിവ് കണ്ടെത്തിയത്. ശ്രീനാഥിന്റെ ഈസ്റ്റ് ബംഗാളിലെ മിന്നും പ്രകടനം കാണാൻ കാത്തിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.