മാനന്തവാടി: നിയമസഭ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. ദിലീപിന്റെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ മെത്താഫിറ്റിൻ പിടികൂടി.
കെ.എൽ 25 ജെ 0063 നമ്പർ ഹ്യുണ്ടായ് ക്രെറ്റ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചു കടത്തികൊണ്ട് വന്ന 88.141 ഗ്രാം മെത്തംഫിറ്റാമിൻ ആണ് പിടിച്ചത്. തിരൂരങ്ങാടി കെ. അലിയുൾ താഹിർ (29), ന്യൂ മാഹി എം. സഫനിദ് (32), പെരുമണ്ണ, എടരിക്കോട് വി.പി. സൈഫുദ്ദീൻ(35) എന്നിവരെ അറസ്റ്റ് ചെയ്തു.
പരിശോധന പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് കെ. അജയൻ, പ്രിവെന്റീവ് ഓഫിസർ ചാൾസ് കുട്ടി, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.പി. മാനുവൽ ജിംസൺ, എം.ജി. രാജേഷ്, പി.കെ. ചന്ദ്രൻ, വനിത സിവിൽ എക്‌സൈസ് ഓഫിസർ പി.സി. അനില, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പി. ഷിംജിത് എന്നിവർ പങ്കെടുത്തു.
കേസിലെ ഒന്നാം പ്രതിയായ അലിയുൾ താഹിർ ബംഗളൂർ ആസ്ഥാനമായി തുണി കച്ചവടം നടത്തുന്നതിന്റെ മറവിൽ ബംഗളൂരിൽ നിന്നും വൻ തോതിൽ മയക്കുമരുന്നു വാങ്ങി കടത്തികൊണ്ട് വന്നു കോഴിക്കോട്, മലപ്പുറം, കണ്ണൂർ ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്തുന്നവർക്ക് പതിവായി എത്തിച്ചുകൊടുക്കുകയാണെന്നാണ് വിവരം.
ഇയാൾക്ക് ഇത്തരത്തിൽ പരപ്പനങ്ങാടി എക്‌സൈസിലും ബംഗളൂരിലും മയക്കുമരുന്നു കേസുകൾ നിലവിലുണ്ട്. നിലവിലെ കേസിലെ മയക്കുമരുന്നിന്റെ ഉറവിടത്തെകുറിച്ചും മറ്റു ആളുകൾക്ക് കേസിൽ ബന്ധമുണ്ടോ എന്ന് വിശദമായ അന്വേഷണം നടത്തുമെന്നു വയനാട് അസി. എക്‌സൈസ് കമീഷണർ (എൻഫോഴ്‌സ്‌മെന്റ്) ആർ.എൻ. ബൈജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.