ജവാൻെറ വിയോഗത്തിൽ നടുങ്ങി പൊഴുതന ഗ്രാമം മരണം തട്ടിയെടുത്തത് അടുത്ത മാസം നാട്ടിൽ വരാനിരിക്കെ വൈത്തിരി: കാർഗിലിൽ മഞ്ഞിടിഞ്ഞുണ്ടായ അപകടത്തിൽ ജീവൻപൊലിഞ്ഞ ജവാൻെറ വിയോഗത്തിൽ നടുങ്ങി െപാഴുതന ഗ്രാമം. കറുവൻതോട് പണിക്കശ്ശേരി വീട്ടിൽ സുബേദാർ സി.പി. സിജി (45) നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സിജിയുടെ മരണവിവരം നാട്ടിലെത്തുന്നത്. വൈത്തിരി പൊലീസ് സ്റ്റേഷനിലും സന്ദേശം എത്തിയിരുന്നുവെങ്കിലും വൈകീട്ടാണ് സ്ഥിരീകരണം ലഭിച്ചത്. കുടുംബക്കാരും നാട്ടുകാരും ഞെട്ടലോടെയാണ് മരണവിവരം ഏറ്റുവാങ്ങിയത്. നാട്ടിൽ ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിൽ വന്നത്. അടുത്ത മാസം വീണ്ടും അവധിക്കു വരാനിരിക്കെയാണ് മഞ്ഞുപാളികളുടെ രൂപത്തിൽ മരണം തട്ടിയെടുത്തത്. ഓരോതവണ നാട്ടിൽ വരുമ്പോഴും പരിചയക്കാരും ബന്ധക്കാരുമായിട്ടുള്ള എല്ലാവരെയും സന്ദർശിക്കൽ പതിവായിരുന്നു. 21 വർഷമായി പട്ടാളത്തിലുള്ള സിജി 28 മദ്രാസ് റെജിമെൻറിലെ അംഗമായിരുന്നു. സ്ഥാനക്കയറ്റത്തെ തുടര്‍ന്ന് പഞ്ചാബിൽനിന്ന് കശ്മീരിലേക്ക് സ്ഥലംമാറ്റം ലഭിച്ചത് ഇൗയിടെയാണ്. വെങ്ങപ്പള്ളിയിലാണ് കുടുംബം താമസിക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ ചന്ദ്രൻ മരിച്ചത്. അമ്മ: ശോഭന. ഭാര്യ: സരിത. മകൻ: അഭിനവ് (കേന്ദ്രീയ വിദ്യാലയ വിദ്യാർഥി). ഒന്നര വയസ്സുള്ള അമ്മു മകളാണ്. സഹോദരൻ ഷൈജു മീനങ്ങാടി സ്റ്റേഷനിൽ സിവിൽ െപാലീസ് ഓഫിസറാണ്. സഹോദരി സിനി കുടുംബസമേതം കൊടുവള്ളിയിലാണ്. കൽപറ്റ മണ്ഡലം നിയുക്ത എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് ജവാൻെറ വീട് സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു. റസാഖ് കല്‍പറ്റ, പി.പി. ആലി, ജോണ്‍സണ്‍, ഡി.സി.സി വൈസ് പ്രസിഡൻറ് എം.എ. ജോസഫ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. WEDWDL4 കശ്മീരിൽ മഞ്ഞിടിച്ചിലില്‍ മരിച്ച ജവാൻെറ കുടുംബത്തെ കൽപറ്റ മണ്ഡലം നിയുക്ത എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് ആശ്വസിപ്പിക്കുന്നു box മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും കൽപറ്റ: ജമ്മു–കശ്മീരിലെ കാര്‍ഗിലില്‍ മഞ്ഞിടിച്ചിലില്‍ മരിച്ച സൈനികന്‍ സി.പി. സിജിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. മൃതദേഹം രാത്രി 10.30ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കും. വൈത്തിരി തഹസില്‍ദാര്‍ എം.ഇ.എന്‍. നീലകണ്ഠന്‍ ജില്ല ഭരണകൂടത്തെ പ്രതിനിധാനംചെയ്ത് മൃതദേഹം ഏറ്റുവാങ്ങും. വെള്ളിയാഴ്ച തറവാടായ കറുവന്തോട് പണിക്കശ്ശേരി വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ജവാൻെറ നിര്യാണത്തിൽ അനുശോചനം കൽപറ്റ: കശ്മീരിൽ ഡ്യൂട്ടിക്കിടെ മഞ്ഞിടിച്ചിലിൽ മരിച്ച ജവാന് ബി.ജെ.പി കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആദരാഞ്ജലി. നിയോജക മണ്ഡലം പ്രസിഡൻറ് ടി.എം. സുബീഷ്, ജില്ല ഉപാധ്യക്ഷൻ കെ. ശ്രീനിവാസൻ, ഋഷികുമാർ വൈത്തിരി, സേതുമാധവൻ പൊഴുതന, ശിവദാസൻ വേങ്ങപ്പള്ളി തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു. സുൽത്താൻ ബത്തേരിയിലെ വോട്ടുചോർച്ച: എൻ.ഡി.എയിൽ ചർച്ചകൾ നീളുന്നു; കാരണം തിരക്കുമെന്ന് സി.കെ. ജാനു സുൽത്താൻ ബത്തേരി: മണ്ഡലത്തിൽ വലിയ തോതിൽ വോട്ടു കുറഞ്ഞതുമായി ബന്ധപ്പെട്ട് എൻ.ഡി.എയിൽ കണക്കടുപ്പ് നീളുന്നു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ബി.ജെ.പി നേതാക്കളോട് ഇതുസംബന്ധിച്ച് കാരണം തിരക്കുമെന്ന് സ്ഥാനാർഥിയായിരുന്ന സി.കെ. ജാനു പറഞ്ഞു. അതേസമയം, ബുധനാഴ്ച കൽപറ്റയിൽ ചേരാനിരുന്ന യോഗം കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ബി.ജെ.പി ജില്ല നേതൃത്വം പറഞ്ഞു. തെരഞ്ഞെടുപ്പിനുമുമ്പ് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന സി.കെ. ജാനു വോട്ടു കുറഞ്ഞതോടെ നിരാശയിലാണ്. പ്രചാരണത്തിൽ ബി.ജെ.പി വീഴ്ച വരുത്തിയതായി ആരോപിച്ച് ജാനുവിൻെറ ജനാധിപത്യ രാഷ്ട്രീയ പാർട്ടി സെക്രട്ടറി ബി.ജെ.പി സംസ്ഥാന അധ്യക്ഷന് പരാതി നൽകിയിരുന്നു. എന്നാൽ, പരാതി തൻെറ അറിവോടെയല്ലെന്നും അവലോകന യോഗത്തിനുശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നുമുള്ള നിലപാടിലാണ് ജാനു ഇപ്പോഴുള്ളത്. ജാനുവിനെ സ്ഥാനാർഥിയാക്കുന്നതിനുമുമ്പ് സുൽത്താൻ ബത്തേരിയിൽ മത്സരിപ്പിക്കാൻ ബി.ജെ.പി ഏതാനും പേരെ കണ്ടുവെച്ചിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ സംസ്ഥാന നേതൃത്വം ജെ.ആർ.പിയുമായി സഖ്യത്തിലാവുകയും ജാനുവിനെ സ്ഥാനാർഥിയാക്കുകയും ചെയ്തു. തുടർന്നുണ്ടായ പ്രതിഷേധ ശബ്ദങ്ങൾ നേതൃത്വം ഇടപെട്ട് ഒതുക്കിയെങ്കിലും വോട്ടെടുപ്പിൽ തിരിച്ചടിയാവുകയായിരുന്നു. 12722 വോട്ടുകളാണ് 2016നെ അപേക്ഷിച്ച് ഇത്തവണ എൻ.ഡി.എക്ക് കുറഞ്ഞത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാളും വോട്ടുകൾ കുറഞ്ഞത് ഏറെ ചർച്ചാവിഷയമായി. എൻ.ഡി.എ-യു.ഡി.എഫ് കൂട്ടുകെട്ടാണ് എം.എസ്. വിശ്വനാഥൻെറ പരാജയത്തിന് കാരണമെന്ന് എൽ.ഡി.എഫ് ആരോപിച്ചിരുന്നു. തോൽവിയെ വെള്ളപൂശാനുള്ള ശ്രമമാണിതെന്നാണ് ഇതിനോട് ഡി.സി.സി പ്രസിഡൻറ് പ്രതികരിച്ചത്. അതേസമയം, ആരോപണം നിഷേധിക്കുകയല്ലാതെ വോട്ടുകുറയാനുള്ള വ്യക്തമായ കാരണം പറയാൻ എൻ.ഡി.എക്കായിട്ടില്ല. 2016ലെ തെരഞ്ഞെടുപ്പിനുശേഷം നേതൃത്വവുമായി തെറ്റി ജാനു എൻ.ഡി.എ വിട്ടിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വീണ്ടും സഖ്യമായത്. വോട്ടുകുറയാനുള്ള കാരണങ്ങൾ മുന്നണിയിൽ ചർച്ചയാകുമ്പോൾ പഴയ സാഹചര്യം ആവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കോവിഡ് പരിശോധന ഫലം വൈകുന്നത് യാത്രക്കാർക്ക് വിനയാകുന്നു സുൽത്താൻ ബത്തേരി: കല്ലൂർ കോവിഡ് ഫെസിലിറ്റേഷൻ സൻെററിൽ ഫലം വൈകുന്നത് യാത്രക്കാർക്ക് വിനയാകുന്നു. കർണാടകയിൽ നിന്നുവരുന്ന യാത്രക്കാരാണ് കൂടുതലും ഇവിടെ കോവിഡ് പരിശോധനക്ക് എത്തുന്നത്. ജോലി സംബന്ധമായി മറ്റിടങ്ങളിലേക്ക് പോകേണ്ടവരും ടെസ്റ്റിന് എത്തുന്നുണ്ട്. ഫലത്തിനായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത് എല്ലാവരെയും വലക്കുകയാണ്. ആർ.ടി.പി.സി.ആർ ടെസ്റ്റാണ് ഇവിടെ നടത്തുന്നത്. കൂടുതൽ ആളുകൾ എത്തുന്നതാണ് ഫലം വൈകാൻ കാരണമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. വൈദ്യുതി മുടങ്ങും കൽപറ്റ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എമിലി, വെറ്ററിനറി, മൈതാനി, ഹരിതഗിരി, എസ്.കെ.എം.ജെ, ഗൂഡലായി, പഴയ സ്റ്റാൻഡ്, ബ്ലോക്ക് ഓഫിസ് പരിസരം എന്നീ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും. അനുശോചിച്ചു കൽപറ്റ: മഹാത്മജിയുടെ മരണസമയത്ത് കൂടെയുണ്ടായിരുന്ന വി. കല്യാണത്തിൻെറയും തികഞ്ഞ ഗാന്ധിയനായിരുന്ന ക്രിസോസ്റ്റം തിരുമേനിയുടെയും വേർപാടിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ല കമ്മിറ്റി അനുശോചിച്ചു. ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജില്ല ചെയർമാൻ ഇ.വി. അബ്രഹാം അധ്യക്ഷത വഹിച്ചു. എൽദോ ഫിലിപ്പ്, പി. സഫ്വാൻ, അഡ്വ. ജോഷി സിറിയക്, ടി.ജി. സജി, മോഹൻദാസ്, കെ.ടി. കുഞ്ഞികൃഷ്ണൻ, ജോയിച്ചൻ വർഗീസ്, കുര്യാക്കോസ് ആൻറണി, ആയിഷ പള്ളിയാൽ, പി.വി. ആൻറണി, അഡ്വ. ഗ്ലോറി ജോർജ്, ഗിരിജ സതീഷ്, വി.എസ്. ബന്നി, വിനി എസ്. നായർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.