ശംഖുംമുഖം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് കൊടിയേറി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ക്രിസ്തുദാസിെൻറ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുനാള്‍ തിരുകര്‍മങ്ങളുടെ ഭാഗമായുള്ള സമൂഹ ദിവ്യബലിക്ക് ശേഷം പതാകയുമായി പ്രദക്ഷിണത്തിന് ശേഷം വെട്ടുകാട് ഇടവക വികാരി ഡോ. ജോർജ് ജെ. ഗോമസയും ശുശ്രൂഷകരും പ്രത്യേകം സജ്ജമാക്കിയിരുന്ന കൊടിക്കളത്തില് പ്രവേശിച്ച് കൊടിയുയർത്തി.
ഇതോടെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ക്രിസ്തുരാജത്വ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി. നാദവും താളവും വര്‍ണവിസ്മയവും തീര്‍ത്ത കൊടിയേറ്റ് ചടങ്ങില്‍ നിരവധിപേര്‍ പങ്കാളികളായി. മന്ത്രിമാരായ ജി.ആർ. അനിൽ, ആൻറണി രാജു, വി. ശിവൻകുട്ടി, കെ. മുരളീധരൻ എം.പി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ചാണ്ടി ഉമ്മൻ, വി.എസ്. ശിവകുമാർ എന്നിവർ തിരുനാൾ കൊടിയേറ്റിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
മനോഹരമായി നവീകരിച്ച് ആശീര്‍വദിക്കപ്പെട്ട ദേവാലയത്തിലാണ് തിരുനാളുമായി ബന്ധപ്പെട്ട തിരുകര്‍മങ്ങള്‍ നടന്നത്. പത്ത് ദിവസം നീളുന്ന തിരുനാള്‍ ദിനങ്ങളില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ പ്രത്യേകം ദിവ്യബലിയും പ്രത്യേക പ്രാർഥനകളും നടക്കും. തിരുനാളുമായി ബന്ധപ്പെട്ട് കെ.എസ്.ആര്.ടി.സി തിരുവനന്തപുരത്തിെൻറ വിവിധ ഡിപ്പോകളില്‍ നിന്നും വെട്ടുകാടിലേക്ക് പ്രത്യേക സര്‍വിസുകള്‍ നടത്തി.
തിരുനാളിനോടനുബന്ധിച്ച് എല്ലാ ട്രെയിനുകൾക്കും കൊച്ചുവേളിയിലും പേട്ടയിലും താല്‍ക്കാലിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. വിശ്വസികള്ക്ക്് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിെൻറ ഭാഗമായി വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ വെട്ടുകാടും പരിസരങ്ങളിലും സജീവമായിരുന്നു.
ഇതരജില്ലകളില്‍നിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും വരും ദിവസങ്ങളില്‍ നിരവധിപേര്‍ എത്തും. ഹരിതചട്ടവും കോവിഡ് പ്രോേട്ടാക്കോളും പാലിച്ചായിരിക്കും ആഘോഷങ്ങൾ. 1542ല്‍ പോർച്ചുഗീസ് മിഷനറിമാരാലാണ് അറബിക്കടലിെൻറ തീരത്ത് മാദ്രെ ദെ ദേവൂസ് എന്ന പോര്‍ച്ചുഗീസ്-ഇറ്റാലിയന്‍ പദങ്ങളുടെ സമ്മിശ്രമായ ദൈവ മാതാവ് എന്നർഥമുള്ള ദൈവാലയം സ്ഥാപിച്ചതെന്നാണ് വിശ്വാസം. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ വരവിന് മുമ്പ് തന്നെ വെട്ടുകാട് ഉൾപ്പെടുന്ന തീരദേശ ഗ്രാമങ്ങളില്‍ ക്രൈസ്തവ സമൂഹം നിലനിന്നിരുന്നതായും വെട്ടുകാടില്‍ ഇന്നത്തെ മിസ്റ്റിക്കല്‍ റോസ് കോണ്‍വെൻറ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ജപാലയം സ്ഥിതി ചെയ്തിരുന്നതായും പഴമക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.