1)വൈഗ വരച്ച ചിത്രം, 2)വി.കെ വൈഗ
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ധനശേഖരണാർത്ഥം പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പിൽ ഇക്കുറി തെളിയുന്നത് കോഴിക്കോട് ഫറുക്ക് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി വി.കെ വൈഗയുടെ വരകൾ.
സനാഥ ബാല്യം, സംരക്ഷിത ബാല്യം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ 296 പേരെ പിൻതള്ളിയാ 14 കാരി വൈഗയുടെ ചിത്രം ഒന്നാമതെത്തിയത്. റാഞ്ചാനായി പാഞ്ഞടുക്കുന്ന പരുന്തിൽ നിന്ന് തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി ചിറകിനടയിൽ ഒളിപ്പിക്കുന്ന പിടക്കോഴിയെയും അവർക്ക് കാവലായി നിൽക്കുന്ന പൂവൻകോഴിയെയുമാണ് വൈഗ തന്റെ മനോഹരമായ വരകളിൽ വിരിയിച്ചെടുത്തത്.
സർഗാന്മകത ഇവ ഉറപ്പിക്കാനും കുട്ടികൾ ഉള്ളയിടങ്ങളിലെല്ലാം നിർമലമായി ജീവിക്കാൻ സംരഷണം ഒരുക്കുകയും ഒപ്പം ഭൂമുഖത്തെ സർവ ജീവജാലങ്ങൾക്കും സ്വതന്ത്ര നിലനിൽപ്പും ജീവിക്കാനുള്ള അവകാശവും നൈസർഗികമാക്കുക എന്ന സന്ദേശവുമാണ് സനാഥ ബാല്യം സംരക്ഷിത ബാല്യം എന്ന വിഷയം കുട്ടികളുടെ മുമ്പിലേക്ക് മത്സരത്തിനായി പങ്കുവച്ചത്. കോഴിക്കോട് ഫറൂക്ക് പെരുമുഗം നല്ലൂർ വൈഗ നിവാസിൽ ചിത്രകാരൻ വി.കെ അനീഷിന്റെയും കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ ജീവനക്കാരി കെ.പി ഷിബിയുടെയും മകളാണ് വൈഗ. സഹോദരി വാമിക കോഴിക്കോട് സെന്റ് പ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
നവംബർ 14 ന് രാവിലെ ശിശുദിന റാലിക്കു ശേഷം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ വീണാജോർജ്, വി.ശിവൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും. വൈഗയ്ക്കും ഫറോക്ക് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിനും പ്രത്യേക പുരസ്കാരങ്ങളും ട്രോഫികളും നൽകുമെന്ന് സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.