1. വെഞ്ഞാറമൂട് അനുപമ ഹോസ്പിറ്റല്‍ ലൈനില്‍ സലിമിന്റെ വീട്ടിലുണ്ടായ തീപിടിത്തം
2. തീപിടിത്തത്തില്‍ വീടിന്റെ ചുമരുകള്‍ പൊട്ടിപ്പൊളിഞ്ഞനിലയില്‍
വെഞ്ഞാറമൂട്: വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം. വെഞ്ഞാറമൂട് ജങ്ഷന് സമീപം അനുപമ ഹോസ്പിറ്റൽ ലൈനില്‍ സുബിന മന്‍സിലില്‍ സലീമിന്റെ വീടിനാണ് അഗ്നി ബാധയുണ്ടായത്. നാല് അഗ്നിരക്ഷാ സേനാ യൂനിറ്റുകള്‍ ഒന്നര മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനായത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂേന്നാടെയാണ് അപകടമുണ്ടാവുന്നത്. തീ പടരുന്ന സമയത്ത് വീടിന്റെ താഴത്തെ നിലയില്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നാം നിലയില്‍നിന്ന് പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട അവര്‍ ഉടന്‍തന്നെ പുറത്തുപോയിരുന്ന സലിമിനെ വിവരമറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തി സ്വന്തംനിലയില്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടര്‍ന്ന് വെഞ്ഞാറമൂട് അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ അവരും പിന്നീട് എത്തിയ നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍നിന്നുമുള്ള മൂന്ന് അഗ്നിരക്ഷാ സേനാ യൂനിറ്റുകളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപിടിത്തത്തില്‍ വീടിന്റെ ഒന്നാം നില പൂർണമായും വാസയോഗ്യമല്ലാത്ത വിധം കത്തിനശിച്ചു. ഇവിടെ ഉണ്ടായിരുന്ന എയര്‍ കണ്ടീഷണര്‍, കമ്പ്യൂട്ടര്‍, ഇന്‍വെര്‍ട്ടര്‍ തുടങ്ങിയ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൂര്‍ണമായും അഗ്നിക്കിരയായി.
ശക്തമായ ചൂടില്‍ വീടിന്റെ ചുവരുകള്‍ പൊട്ടിപ്പിളര്‍ന്ന് ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലെത്തിയത് രക്ഷാ പ്രര്‍ത്തനം ദുഷ്‌കരമാക്കി. സമീപത്തുതന്നെ നിരവധി വീടുകള്‍ ഉണ്ടായിരുന്നെങ്കിലും അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലില്‍ അവിടേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. വിവരമറിഞ്ഞ് വെഞ്ഞാറമൂട് പൊലീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.