പൂജപ്പുരയിലെ ഇരട്ടക്കൊലപാതകം: മൃതദേഹങ്ങൾ സംസ്കരിച്ചു

നേമം: പൂജപ്പുര മുടവൻമുകളിൽ മരുമകൻെറ ആക്രമണത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് ശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. സുനിൽ കുമാർ, അഖിൽ എന്നിവരെ മരുമകനും മുട്ടത്തറ സ്വദേശിയുമായ അരുൺ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങൾ ആദ്യം സുനിൽകുമാർ ജോലി ചെയ്തിരുന്ന കൈതമുക്കിലും തുടർന്ന് ഭാര്യയുടെ വീടായ ജഗതി ബണ്ട് റോഡിലെ വസതിയിലും പൊതുദർശനത്തിന് വെച്ചു.

ഏതാനും വർഷങ്ങൾക്കു മുമ്പാണ് സുനിൽകുമാർ മുടവൻമുകളിൽ താമസമാക്കിയത്. ഇരുനില വീടിന് മുകളിലത്തെ നിലയിൽ ഉടമസ്ഥനും വീടിൻറെ താഴത്തെ നിലയിൽ സുനിൽകുമാറും ഭാര്യയും രണ്ടു മക്കളുമാണ് താമസിച്ചുവന്നിരുന്നത്. സുനിൽകുമാർ സി.ഐ.ടി.യു തൊഴിലാളിയാണ്. മകൻ ഗൾഫിൽ നിന്ന് വന്നിട്ട് കുറച്ചു നാളുകൾ മാത്രമേ ആയിരുന്നുള്ളൂ.

മദ്യലഹരിയിൽ എത്തിയാണ് അരുൺ ഇരുവരെയും കുത്തിയത്. പിണങ്ങി സ്വന്തം വീട്ടിലേക്ക് വന്ന ഭാര്യയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകുന്നതിനാണ് ഇയാൾ ഭാര്യവീട്ടിൽ എത്തിയത്. എന്നാൽ ഭാര്യ ഒപ്പം പോകാൻ നിരസിച്ചു. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പെയിൻറിങ് ഉൾപ്പെടെ പണി ചെയ്യുന്ന ആളാണ് അരുൺ. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട അരുണിനെ പൂജപ്പുര പൊലീസ് കസ്റ്റഡിയിലെടുത്ത് നേരത്തെകോടതിയിൽ ഹാജരാക്കിയിരുന്നു.

ഭയപ്പാടോടെയാണ് പരിസരവാസികൾ സംഭവം അറിഞ്ഞത്. അരുൺ മുമ്പും മദ്യപിച്ച് എത്തി പ്രശ്നങ്ങളുണ്ടാക്കുമായിരുന്നു എന്നാണ് പരിസരവാസികൾ പറയുന്നത്.

Tags:    
News Summary - twin murder in Poojappura dead bodies cremated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.