കുളച്ചൽ ഭാഗത്ത് എ.വി.എം കനാലിന്റെ ശുചീകരണം തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ്
കുമാർ ഉദ്ഘാടനം ചെയ്യുന്നു
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യം പരിഗണിച്ച് മണ്ടയ്ക്കാട്, പുതൂർ തീരപ്രദേശത്തെ എ.വി.എം.(അനന്ത വിക്ടോറിയ മാർത്താണ്ഡം) കനാൽ വൃത്തിയാക്കി ആഴം കൂട്ടുന്ന പ്രവൃത്തികൾക്ക് തുടക്കമായി. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പണികൾ തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
നീരോടി, വള്ളവിള, തൂത്തൂർ, പൂത്തുറ, ഇരയിമൻതുറ, തേങ്ങാപ്പട്ടണം, കുളച്ചൽ, മണ്ടയ്ക്കാട് തുടങ്ങിയ തീരദേശ മേഖലകളിലൂടെ കടന്നുപോകുന്ന എ.വി.എം. കനാൽ വർഷങ്ങളായി ശുചീകരിച്ചിരുന്നില്ല. കനാലിൽ മാലിന്യവും മണ്ണും അടിഞ്ഞുകൂടുകയും കൈയേറ്റങ്ങൾ ഉണ്ടാകുകയും ചെയ്തതോടെ ജലഒഴുക്ക് തടസ്സപ്പെട്ടിരുന്നു. കനാൽ ശുചീകരിച്ച് പൊതുജനങ്ങൾക്കും കർഷകർക്കും പ്രയോജനപ്പെടുത്തണമെന്ന ആവശ്യം തീരദേശവാസികളും കർഷക പ്രതിനിധികളും ഉന്നയിച്ചിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പണികൾ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. കുളച്ചൽ മുതൽ മണ്ടയ്ക്കാട് പുതൂർ വരെയുള്ള എ.വി.എം.കനാലിന് 4,300 മീറ്റർ നീളമുണ്ട്. കൽകുളം മണ്ടയ്ക്കാട്, ലക്ഷ്മിപുരം, കുളച്ചൽ എ, കുളച്ചൽ ബി എന്നീ നാല് റവന്യൂ ഗ്രാമങ്ങളിലൂടെയാണ് കനാൽ കടന്നുപോകുന്നത്. ചരക്ക് നീക്കത്തിനായി ഉപയോഗിച്ചിരുന്ന പ്രത്യേക നീർച്ചാലാണിത്. കനാലിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് ചളി നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. കുളച്ചൽ എം.എൽ.എ ഡോ. താരകൈ കത്‌ബർട്ട്, കലക്ടർ എം.പ്രതാപ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കതിരവൻ, കർഷകസംഘ പ്രതിനിധികളായ വിൻസ് ആൻഡ്രോ, മുരുകേശപിള്ള, അരുൾ, യേശുദാസ്, രാജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.